കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ മേധാവി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ പ്രതിയെ വെള്ള പൂശാനും രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. പ്രതിയുടെ സ്വാധീനം മൂലമായിരിക്കാമിത്. പ്രതിയെ രക്ഷിക്കാൻ തുടക്കം മുതൽ അവർ രംഗത്തുണ്ടായിരുന്നു. ജയിൽ മേധാവിയായിരുന്നപ്പോൾ പ്രതിക്ക് പ്രത്യേക സൗകര്യമൊരുക്കാൻ അവർ ജയിലിലെത്തി.
ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ അറിയേണ്ട കുറേ കാര്യങ്ങളുണ്ട്. പൾസർ സുനി ക്വട്ടേഷനെടുത്ത് ചെയ്യുന്നയാളാണെന്ന് ശ്രീലേഖ സമ്മതിച്ചിട്ടുണ്ട്. ജയിലിലേക്ക് ഫോൺ കടത്തിയെന്നതും സമ്മതിച്ചു. ആ ഫോണിൽ നിന്ന് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, അവരെ അറസ്റ്റു ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷണവിധേയമാക്കണം. കോടതിയിൽ മാർക്കു ചെയ്ത ഒരു രേഖയെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പ്രതിക്ക് എതിരാണ് കേസെന്ന് മനസിലായപ്പോൾ അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ. ഇതുവരെ അതിജീവിതയോട് സംസാരിക്കാൻ ശ്രീലേഖ തയ്യാറായിട്ടില്ല. അവർക്ക് എന്തു താത്പര്യമാണ് ഈ കേസിലുള്ളതെന്ന് അന്വേഷിക്കണം.
അന്വേഷിക്കണമെന്ന്
വി.ഡി. സതീശൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അവരുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ അനൗചിത്യമുണ്ട്. കേസിനെ ദുർബലപ്പെടുത്താനാണോയെന്ന സംശയവുമുണ്ട് - സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |