കാസർകോട്: നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ ശ്രീധിഷ് വധു ദീപികയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ കാർമ്മികനായത് ക്ഷേത്രം മേൽശാന്തിയായ സ്വന്തം അനുജൻ ശ്രീനിഷ്.
പാലിച്ചിയടുക്കം തൊട്ടിയിൽ ടി. ശ്രീധരന്റെയും സി. കാർത്യായനിയുടെയും മക്കളാണിവർ. മധൂർ പതിക്കാൽ പട്ട്‌ളയിൽ യു.കെ. വാസുദേവന്റെയും ഉമാവതിയുടെയും മകളാണ് ഈ അപൂർവ വിവാഹത്തിലെ വധു.
ചെറുപ്രായത്തിൽ തന്നെ നിരവധി ക്ഷേത്ര പ്രതിഷ്ഠകളും കൊടിമര പ്രതിഷ്ഠയും നടത്തിയിട്ടുള്ള ശ്രീനിഷ് കാസർകോട് ജില്ലയിലെ ഏക തീയ്യ മേൽശാന്തിയാണ്.
അബ്രാഹ്മണർക്ക് ക്ഷേത്രങ്ങളിൽ പൂജാദി കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള പരിശീലനത്തിനായി 2003 ൽ എറണാകുളം പറവൂരിൽ സ്ഥാപിച്ച വിദ്യാപീഠത്തിൽ നിന്ന് ഉപനയനാദി സംസ്കാരങ്ങളോടെ വിഗ്രഹാരാധന നടത്താൻ ശ്രീനിഷ് യോഗ്യത നേടിയിട്ടുണ്ട്.
2002ലെ സുപ്രീം കോടതി വിധിയനുസരിച്ച് ഏതൊരു ഹിന്ദുവിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നതിൽ വിലക്കില്ല. പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാഗേഷ് തന്ത്രിയാണ് നിർണായകമായ ഈ വിധി നേടിയെടുത്തത്. ഇതേ തുടർന്നാണ് ശ്രീനിഷ് പൂജാദി കർമ്മങ്ങൾ പഠിച്ചത്. പാലക്കുന്ന് കഴകത്തിലെ ചെമ്മനാട് പ്രാദേശിക സമിതിയിൽപ്പെടുന്നവരാണ് തന്ത്രിയുടെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |