
തിരുവനന്തപുരം: 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി കേരളത്തിലും ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമായി ആകെ 3047 കേന്ദ്രങ്ങളിൽ നാല് ലക്ഷത്തി പതിനെണ്ണായിരത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷാനടത്തിപ്പിനായി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ട്രഷറികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്ന നടപടികൾ പൂർത്തിയായി. സംസ്ഥാനത്തുടനീളം 26,000 അദ്ധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7-ന് ആരംഭിച്ച് ഏപ്രിൽ 28-ന് പൂർത്തിയാക്കി മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്.
എസ്.എസ്.എൽ.സി ഫലം വന്നാലുടൻ 2026-27 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. യോഗ്യത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാദ്ധ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 5നും രണ്ടാം വർഷ പരീക്ഷകൾ 6നും ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും വർഷങ്ങളിലായി എട്ട് ലക്ഷത്തി അറുപതിനായിരത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതിനായി കേരളത്തിലും വിദേശത്തുമായി 1984 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 6-ന് ആരംഭിച്ച് മേയ് 22-ഓടെ ഫലം പ്രഖ്യാപിക്കാൻ കഴിയും.
വി.എച്ച്.എസ്.ഇ വിഭാഗത്തിലും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. മൂന്ന് പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയാക്കി ജൂൺ പകുതിയോടെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |