തടവുശിക്ഷയും പിഴയും ലഭിക്കാം
തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഉപദ്റവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമാണെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്നും നിർദേശിച്ച് പൊലീസ് മേധാവി അനിൽകാന്ത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സർക്കുലർ അയച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണമെന്നും ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കൾ ഉൾപ്പടെയുള്ള മൃഗങ്ങളെ ഉപദ്റവിക്കുന്നതോ കൊല്ലുന്നതോ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വളർത്തുനായ്ക്കളെ ബോധപൂർവം തെരുവുകളിലും വിജനമായ സ്ഥലലത്തും ഉപേക്ഷിക്കുന്നതും കുറ്റകരമാണ്. തെരുവുനായ്ക്കൾക്കെതിരെ പൊതുജനം തിരിയാതിരിക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾ മുഖേന ബോധവത്കരണം നടത്തണം. ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് നേരെയുള്ള ക്രൂരതയ്‌ക്കെതിരെ മൃഗസ്‌നേഹികൾ രംഘത്തുവന്നിരുന്നു. പൊലീസ് മേധാവിക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പൊലീസ് മേധാവി ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്.
സർക്കുലറിൽ പറയുന്നത്
1960ൽ നിലവിൽ വന്ന മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമത്തിലെ സെക്ഷൻ 11 പ്രകാരം തെരുവുനായ്ക്കൾ ഉൾപ്പെടെ മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.
വളർത്തുനായ്ക്കളെ ബോധപൂർവ്വം തെരുവുകളിലും വിജനമായ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
തെരുവുനായ്ക്കൾ ജനങ്ങളെ മാരകമായ രീതിയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂർണമായി ഒഴിവാക്കാനും തടയാനുമുള്ള നടപടികൾ സർക്കാരും വകുപ്പുകളും ത്വരിതഗതിയിൽ സ്വീകരിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളെ ഉപദ്രവിക്കാനോ വിഷം നൽകിയോ മറ്റേതെങ്കിലും തരത്തിലോ അവയുടെ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |