മൂന്ന് പ്രതികൾ അറസ്റ്റിൽ, തെളിവെടുപ്പിൽ നാല് വടിവാളുകൾ കണ്ടെടുത്തു
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിൽ. കള്ളിമുള്ളി സ്വദേശി രമേഷ് (41), എൻ.വി ചള്ള സ്വദേശി ആറുമുഖൻ (37), ആലമ്പള്ളം സ്വദേശി ശരവണൻ (33) എന്നിവരെയാണ് കസബ പൊലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലയ്‌ക്ക് ഉപയോഗിച്ച നാല് വാളുകൾ കോരയാർ പുഴയിൽ നിന്ന് കണ്ടെടുത്തു. നാലുവാളുകളും കൂട്ടികെട്ടി ചെളിയിൽ പൂഴ്‌ത്തിയ നിലയിലായിരുന്നു. കൊലയ്‌ക്ക് ശേഷം രാത്രിയിലടക്കം പ്രതികൾ ഒളിവിൽ കഴിഞ്ഞ പോക്കാംതോടും പ്രതികളെ എത്തിച്ച് തെളിവെടുത്തു. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഭക്ഷണവും മദ്യവും കഴിച്ചതിന്റെ അവശിഷ്ടങ്ങളും അവിടെ കണ്ടെത്തി.
2021 നവംബർ 15ന് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്തുക്കളും ആർ.എസ്.എസ് പ്രവർത്തകരുമാണ് പ്രതികൾ. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് സുബൈറിന്റെ കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ മൊഴിനൽകി. സുബൈറിന്റെ അയൽവാസിയും സഞ്ജിത്തിന്റെ സുഹൃത്തുമായ രമേഷാണ് കൊലപാതകം ഏകോപിപ്പിച്ചതും ആളുകളെ സംഘടിപ്പിച്ചതും. സഞ്ജിത്തിന് സുബൈറിന്റെ ഭീഷണിയുണ്ടായിരുന്നതായും കൊലയുടെ മുഖ്യസൂത്രധാരൻ സുബൈറാണെന്നും രമേഷ് വിശ്വസിച്ചിരുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നിൽ സുബൈറാകുമെന്ന് സഞ്ജിത്ത് രമേഷിനോട് പറഞ്ഞിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ടതോടെ സുബൈറിനെ വകവരുത്തണമെന്ന വൈരാഗ്യത്തിലാണ് ഇയാൾ കാര്യങ്ങൾ നീക്കിയത്. കൂടുതൽ ആളുകളുടെ പിന്തുണതേടിയെങ്കിലും ആരും തയ്യാറായില്ല. തുടർന്നാണ് മൂന്നംഗസംഘം കൃത്യത്തിന് ഒരുങ്ങിയത്. ഏപ്രിൽ 8, 9 തിയതികളിൽ സുബൈറിനെ ലക്ഷ്യമിട്ടെത്തിയ സംഘം പൊലീസിനെ കണ്ട് ശ്രമം ഉപേക്ഷിച്ചു. 15ന് മൂന്നാമത്തെ ശ്രമത്തിലാണ് സുബൈറിനെ വധിച്ചത്. മൂന്നുപേരാണ് കൃത്യം നടത്തിയതെന്നാണ് ദൃക്സാക്ഷികളിൽ നിന്ന് മനസിലായതെന്നും ഗൂഢാലോചന ഉണ്ടോ, എങ്കിൽ ആരൊക്കെ, കൂടുതൽ പേരുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും എ.ഡി.ജി.പി പറഞ്ഞു.
വിഷു ദിനത്തിൽ വകവരുത്തി
വിഷുദിനത്തിൽ രണ്ട് കാറുകളിലാണ് പ്രതികളെത്തിയത്. രമേഷ് ഒരുകാറിലും ആറുമുഖനും ശരവണനും മറ്റൊരു കാറിലും. രമേഷാണ് സഞ്ജിത്തിന്റെ പേരിലുള്ള കാറുപയോഗിച്ച് സുബൈറിന്റെ ബൈക്ക് ഇടിച്ചിട്ടത്. തുടർന്ന് മൂന്നുപേരും സുബൈറിനെ വെട്ടുകയും ഒരുകാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ കാർ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാളുകൾ കോരയാർ പുഴയിൽ ഉപേക്ഷിച്ചു. പിന്നീട് നടന്ന് താഴെ പോക്കാംതോട്ടിലെ വനത്തിലെത്തി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |