തൃശൂർ: ജനപ്രതിനിധികൾക്ക് നേരെ സാർ വിളിയും സല്യൂട്ടും വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിനകത്ത് സല്യൂട്ട് ചെയ്യുന്നത് പുറത്തു ബാധകമല്ല. എം.പിയുടെ അവകാശമായി സല്യൂട്ടിനെ കാണുന്നില്ല. അങ്ങനെ നിഷ്‌കർഷിച്ചിട്ടില്ല. രോഗം അറിഞ്ഞുള്ള ചികിത്സയാണ് കോൺഗ്രസിന് നൽകുന്നത്. അടിത്തട്ടിൽ സംഘടന ദുർബലമാണ്. 25 കോൺഗ്രസ് കുടുംബങ്ങൾക്ക് ഒന്ന് എന്ന തോതിൽ സി.യു.സി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) രൂപീകരിക്കും. 3,000 കേഡർമാരെ പാർട്ടി പ്രവർത്തനത്തിന് നിയോഗിക്കും. മൂന്ന് വർഷത്തേക്ക് ഇവർ സ്വയം സമർപ്പിതമായി നീങ്ങും. കോൺഗ്രസിന്റെ പുതിയ രീതികൾ നേതൃയോഗത്തിൽ വിശദീകരിക്കും. മതേതരത്വം ഞങ്ങളുടെ സൃഷ്ടിയാണ്. അതിന് പോറലേൽക്കാതെ സംരക്ഷിക്കും. വർഗീയശക്തികൾ പിന്നണിയിലുണ്ട്. സ്പർദ്ധയുണ്ടാക്കാൻ ഏതുസമയത്തും ശ്രമമുണ്ടാകും. അത്തരം സാഹചര്യം ഇല്ലാതാക്കാനാണ് ശ്രമം. സർക്കാർ ഇടപെടണമെന്ന് മുമ്പ് പറഞ്ഞപ്പോൾ ചെവി കേൾക്കാത്ത ഭരണാധികാരിയായി മുഖ്യമന്ത്രി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |