തിരുവനന്തപുരം: പ്രവാചക നിന്ദ ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്റെ വിശ്വാസം തകർക്കാനാവില്ല. പ്രവാചകനിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനമാണ്. അതിൽ വശംവദരാകരുത്. ഉദയ്‌പൂർ കൊലപാതകം ദുരൂഹവും അവ്യക്തവുമാണ്. ഇത്തരം കൊലപാതകങ്ങൾ പ്രവാചക സ്‌നേഹമല്ല. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം. സുപ്രീംകോടതിയിൽ നിന്ന് നീതിപൂർവമായ വിധി ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതമായ സഹനത്തിന്റെ പ്രവാചക സ്‌നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ഗ്യാൻവ്യാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം. നമ്മുടെ നാടിന് ഉന്നതമായ മതസൗഹാർദ പാരമ്പര്യം ഉണ്ട്. വിശ്വാസികൾ അവനവന്റെ നാടിന് വേണ്ടി പ്രാർത്ഥിക്കണമെന്നും പാളയം ഇമാം ഈദ് സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |