തൃശൂർ: ഏക സഹോദരിയുടെ വിവാഹത്തിന് വായ്പ അനുവദിക്കാനുള്ള ഭൂമിയില്ലെന്ന് പറഞ്ഞ് സ്വകാര്യ പണമിടപാട് സ്ഥാപന അധികൃതർ തിരിച്ചയച്ചതിന്റെ മനോവിഷമത്താൽ ജീവനൊടുക്കിയ യുവാവിന് നാടിന്റെ അന്ത്യാഞ്ജലി. വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ പോയ സഹോദരിയെയും മാതാവിനെയും ജൂവലറിയിലിരുത്തിയ ശേഷം വീട്ടിലെത്തി തൂങ്ങിമരിച്ച തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിന്റെ (26) മരണം എല്ലാവരേയും കണ്ണീരിലാഴ്ത്തി. ഇന്നലെ ഉച്ചയോടെ മൃതദേഹം കൊഴുക്കുള്ളി ശ്മശാനത്തിൽ സംസ്‌കരിച്ചു.
രണ്ടര സെന്റ് ഭൂമിയും ഓടിട്ടവീടും മാത്രമായിരുന്നു വിപിന് ഉണ്ടായിരുന്നത്. മൂന്ന് സെന്റ് ഉണ്ടെങ്കിലേ വായ്പ അനുവദിക്കൂവെന്നാണ് ബാങ്കുകാരുടെ നിലപാടെന്ന് പിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സഹകരണ ബാങ്കുകളിൽ നിന്നും ദേശസാത്കൃത ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കാതായതോടെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വിപിൻ സമീപിച്ചു. എന്നാൽ ഏത് ബാങ്കുകളിലാണ് പോയതെന്ന് വീട്ടുകാരോടോ സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. ന്യൂ ജനറേഷൻ ബാങ്കുകളിലും പോയതായി സംശയമുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വിവാഹത്തിന് സ്വർണമെടുക്കാനായി മാതാവ് ബേബിയേയും സഹോദരി വിദ്യയേയും കൂട്ടി തൃശൂരിലെ ജൂവലറിയിലെത്തിയത്. അവരോട് ആഭരണങ്ങളെടുക്കാൻ നിർദ്ദേശിച്ച് പണവുമായി ഉടനെത്താമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയത്.
ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ ഇരുവരും മൊബൈലിൽ വിളിച്ചു നോക്കിയപ്പോൾ മറുപടിയില്ല. വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വായ്പ കിട്ടാതായതോടെ മാനസികമായി തകർന്ന വിപിൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല.
ആശാരിപ്പണിക്കാരനായിരുന്ന വിപിന്റെ പിതാവ് അഞ്ച് വർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മരത്താക്കരയിലെ സ്വകാര്യ കാർ ഷോറൂമിലെ ഓട്ടോമൊബൈൽ ടെക്‌നീഷ്യനായ വിപിൻ, മുൻപ് സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു. മാതാവ് അങ്കണവാടി ജീവനക്കാരിയായിരുന്നു. സഹോദരി തൃശൂർ സേവന മെഡിക്കൽസിൽ കാഷ് വിഭാഗത്തിൽ ജീവനക്കാരിയാണ്. പ്രതിശ്രുത വരൻ നിതിൻ, ഗൾഫിൽ എ.സി ടെക്‌നീഷ്യൻ.
വിദ്യയെ ചേർത്ത് പിടിച്ച് കാരുണ്യക്കൈകൾ
വിദ്യയുടെ വിവാഹത്തിനായി മജ്ലിസ് ചാരിറ്റബിൾ ട്രസ്റ്റ് 3 ലക്ഷം രൂപ സഹായമായി പ്രഖ്യാപിക്കുകയും ഇന്നലെ ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. മലബാർ ഗോൾഡ് മൂന്ന് പവൻ സഹായം വാഗ്ദാനം ചെയ്തു. ഭീമ ഗോൾഡും സ്വർണം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ലയൺസ് ക്ളബും ഒരു ലക്ഷം വാഗ്ദാനം ചെയ്തു. ചെമ്പൂക്കാവ് സേക്രഡ് ഹാർട്ട് ഇടവക 25,000 രൂപ നൽകും. വിവാഹച്ചെലവ് വഹിക്കാൻ തയ്യാറാണെന്ന് സമർപ്പണ സാംസ്കാരിക സമിതി ചെയർമാനും ബി.ജെ.പി നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു. മജ്ലിസ് ട്രസ്റ്റ് ചെയർമാൻ സി.എ. സലീം, ജനറൽ സെക്രട്ടറി എം.എം. അബ്ദുൽ ജബ്ബാർ എന്നിവർ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.
'മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുറച്ചു നാൾ കഴിഞ്ഞാൽ വിവാഹം നടക്കും. അതു കഴിഞ്ഞ് ഗൾഫിലേക്ക് പോകാനാണ് തീരുമാനം".
- നിതിൻ,
വിദ്യയുടെ പ്രതിശ്രുതവരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |