മലപ്പുറം: എടവണ്ണ ഒതായിയിൽ ഹോട്ടൽ തൊഴിലാളി പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കിഴക്കേചാത്തല്ലൂർ പള്ളിപ്പടിയിലെ പരശുരാമൻകുന്നത്ത് സാജിദ് (45) ആണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ വീടിനു പിന്നിൽ പൊള്ളലേറ്റ് മരിച്ചത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീ തീകൊളുത്തിയതാണെന്ന് സാജിദിന്റെ ബന്ധുക്കളും സമീപവാസിയായ യുവാവും എടവണ്ണ പൊലീസിന് മൊഴി നൽകിയിരുന്നു. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുമായി കേസ് നിലവിലുണ്ട്. മഞ്ചേരി കോടതിയിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് സാജിദിന് പൊള്ളലേറ്റത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു തുടക്കംമുതൽ പൊലീസ്. ഇതിനെ സാധൂകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തീകൊളുത്തിയതാണെന്ന് സമീപവാസി മൊഴിയേകാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്ന് പൊലീസ് പറഞ്ഞു. ആരോപണവിധേയയായ സ്ത്രീയുടെ വീടിന്റെ മതിൽ ഇന്നലെ നാട്ടുകാർ തകർത്തു. അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതേസമയം സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. ആരോപണ വിധേയയായ സ്ത്രീയുടെ ശല്യം കാരണം തൊട്ടടുത്ത് താമസിച്ചിരുന്നവർ ഇവിടെ നിന്ന് മാറിപ്പോയി. പൊലീസിന്റെ വീഴ്ചയാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |