തിരുവനന്തപുരം : വേനൽചൂട് ക്രമാതീതമായി ഉയരുന്നത് അനുസരിച്ചുണ്ടാകുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് സൂര്യാഘാതവും സൂര്യാതപവും. വ്യത്യസ്തങ്ങളായ ഈ രണ്ട് അവസ്ഥകളെയും കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഇവയെ കുറിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ.അനൂപ് പ്രതാപൻ വിശദീകരിക്കുന്നു.
സൂര്യാഘാതം (SUNBURN)
ശരീരത്തിൽ കടുത്തചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യത കൂടുതൽ.
അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ചിലഘട്ടങ്ങൾ മരണസാദ്ധ്യതവരെയുണ്ട്.
ലക്ഷണങ്ങൾ
ശരീരോഷ്മാവ് ഉയരുക,ചർമ്മം വരണ്ടുപോകുക,ശ്വസനപ്രക്രിയ സാവധാനമാകുക,മാനസിക പിരിമുറുക്കമുണ്ടാവുക,തലവേദന,പേശിമുറുകൽ,കൃഷ്ണമണി വികസിക്കൽ,ക്ഷീണം, ചുഴലിരോഗലക്ഷണങ്ങൾ,ബോധക്ഷയം.
സൂര്യാതപം (SUN STROKE )
സൂര്യാഘാതത്തെക്കാൾ കാഠിന്യംകുറവാണിതിന്. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.തൊലിപ്പുറത്ത് പൊള്ളൽ,ചുവന്ന പാടുകൾ എന്നിവ ഉൾപ്പെടെയുണ്ടാകും. ശരീരത്തിൽ നീറ്റൽ അനുഭവപ്പെടാം.
ലക്ഷണങ്ങൾ
ശക്തിയായ വിയർപ്പ്,വിളർത്ത ശരീരം,പേശീവലിവ്,ശക്തിയായ ക്ഷീണം,തലകറക്കം,തലവേദന, ഓക്കാനവും ഛർദ്ദിയും,ബോധക്ഷയം.
ശ്രദ്ധിക്കാൻ
വെയിൽ ഏൽക്കാൻ സാദ്ധ്യതയുള്ളവർ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കണം.ധാരാളം വെള്ളം ഇടയ്ക്കിടെ കുടിക്കണം.നേർത്ത വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക.
പ്രഥമശുശ്രൂഷ
സൂര്യാഘാതത്തിന്റെയോ സൂര്യതപത്തിന്റെയോ ലക്ഷണങ്ങൾ രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക,കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക,കാലുകൾ ഉയർത്തിവെക്കുക,വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക,ധാരാളം വെള്ളം നൽകുക.തുടർന്ന് ഡോക്ടറുടെ സേവനം തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |