ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി.രവികുമാർ ഉൾപ്പെടെ ഒൻപതുപേർ സുപ്രീംകോടതി ജഡ്ജിമാരായി ഇന്ന് രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യാവാചകം ചൊല്ലിക്കൊടുക്കും.
ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടക്കേണ്ടിയിരുന്ന ചടങ്ങ്
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ സുപ്രീംകോടതി ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്.
നിയുക്ത ജഡ്ജിമാരും കുടുംബാംഗങ്ങളും ഇന്നലെ ഡൽഹിയിലെത്തി. ചടങ്ങ് ദൂരദർശനിലും സുപ്രീംകോടതി വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
ഇതിനുമുമ്പ് ഒരുതവണ സത്യപ്രതിജ്ഞാചടങ്ങ് കോടതിക്ക് പുറത്ത് നടന്നിട്ടുണ്ട്. സുവർണ ജൂബിലി ആഘോഷിച്ച 2000ൽ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ കോടതിക്ക് മുന്നിലെ പുൽത്തകിടിയിൽ ഒരുക്കിയ പന്തലിലായിരുന്നു. ജസ്റ്റിസുമാരായ വൈ.കെ.സബർവാൾ, രുമ പാൽ, ദൊരൈസ്വാമി രാജു എന്നിവരാണ് 2000 ജനുവരി 28ന് പന്തലിൽ സത്യപ്രതിജ്ഞ ചെയ്തത്.
ജനങ്ങൾക്ക് നിയമസഹായം
ഉറപ്പാക്കും :ജസ്റ്റിസ് രവികുമാർ
ന്യൂഡൽഹി : ജനങ്ങൾക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് കേരള ഹൈക്കോടതിയിൽ നിന്നുള്ള നിയുക്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാർ ഡൽഹിയിൽ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്ക് നിയമപരിധിയിൽ നിന്ന് പരമാവധി നീതി ഉറപ്പാക്കും.
സുപ്രീംകോടതിയിലെ ജഡ്ജിയായത് ഒരു നിയോഗമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ ജഡ്ജിമാർ സുപ്രീംകോടതി ജഡ്ജിമാരാകുന്നതിൽ സന്തോഷം.
ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതിയിലെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒൻപത് ജഡ്ജിമാരിൽ ആറാമതായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്നലെ കുടുംബ സമേതം ഡൽഹിയിലെത്തിയ അദ്ദേഹം കേരളഹൗസിലാണ് തല്ക്കാലം താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |