ന്യൂഡൽഹി: രാജ്യത്തെ ആരാധനാലയങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ആരാഞ്ഞ് സുപ്രീംകോടതി. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ അടുത്ത മാസം 14ന് തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചിന്റെ വാക്കാൽ വിമർശനം. ആരാധന നടത്തേണ്ട സ്ഥലങ്ങളിൽ അധികാരം പിടിക്കാൻ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമവ്യവഹാരങ്ങൾ നടക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ടുള്ള മൂന്നു ഹർജികളാണ് പരിഗണിച്ചത്. ഇവയിൽ യാക്കോബായ സഭയ്ക്കെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതി അലക്ഷ്യ ഹർജി പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസുകൾക്കൊപ്പം പരിഗണിക്കാൻ എട്ട് ആഴ്ചത്തേക്ക് മാറ്റി.
പരമാദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ഇ.പി.ജോണി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിൽ, തിരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ 2017ലെ പള്ളിക്കേസ് വിധിയ്ക്ക് എതിരാണെങ്കിൽ കോടതിഅലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ഈ ഹർജിയും എട്ട് ആഴ്ചയ്ക്കുശേഷം പരിഗണിക്കും.മദ്ധ്യസ്ഥ ചർച്ചകളിലൂടെ സഭാ കേസ് പരിഹരിക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് മണർകാട് പള്ളിക്കാർ നൽകിയ കക്ഷിചേരൽ അപേക്ഷ തള്ളി.
തിരഞ്ഞെടുപ്പും വാദമുഖങ്ങളും
1934ലെ സഭാ ഭരണഘടന പ്രകാരമാണ് മലങ്കര ഓർത്തോഡോക്സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തിരഞ്ഞെടക്കേണ്ടതെന്ന് സുപ്രീംകോടതി 2017ൽ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് യാക്കോബായ സഭ വിശ്വാസികളുടെ വാദം. ഇന്ത്യയ്ക്ക് പുറത്തുള്ള ഓർത്തോഡോക്സ് പള്ളികൾക്കും ഇന്ത്യക്കാരല്ലാത്തവർക്കും മലങ്കര അസോസിയേഷനിൽ അംഗത്വം പാടില്ലെന്നാണ് വിധിയെന്നും ഹർജിക്കാർ അറിയിച്ചു.
പരമാദ്ധ്യക്ഷ തിരെഞ്ഞെടുപ്പിൽ വിദേശത്തുള്ളവർ പങ്കെടുക്കുന്നതിന് വിലക്ക് ഏർപെടുത്തിയിട്ടില്ലെന്ന് ഓർത്തോഡോക്സ് സഭ കോടതിയിൽ വ്യക്തമാക്കി. 2017ലെ സുപ്രീംകോടതി വിധിക്കുശേഷം സർക്കാർ ഏറ്റെടുത്ത 54 പള്ളികളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. പരമാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം പള്ളികളിൽ നിന്ന് അയ്യായിരത്തോളം പേരാണ് പങ്കെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |