ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായ ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും ജസ്റ്റിസ് ബി.ആർ.ഗവായിയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്നതിനോ തിരിച്ചോ ഉള്ള യാത്രയിൽ തടസമുണ്ടായിട്ടില്ല. കാസർകോടുള്ള ജനങ്ങളുടെ മൗലികാവകാശങ്ങളിലും ലംഘനമുണ്ടായിട്ടില്ല. കർണാടക സർക്കാരിന്റെ സർക്കുലറിൽ പൊതുതാത്പര്യവും കുറവാണ്.
അതിനാൽ ഹർജി തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാർ പുറത്തിറക്കിയ യാത്രാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന് സ്വന്തം നിലയിൽ കർണാടക സർക്കാരിന് നിവേദനം നൽകാമെന്നും ബെഞ്ച് വാക്കാൽ വ്യക്തമാക്കി.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫാണ് ഹർജിക്കാരൻ. കാസർകോടുള്ള ജനങ്ങൾ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമടക്കം കർണാടത്തിലെ മംഗലാപുരം നഗരത്തെയാണ് ആശ്രയിക്കുന്നതെന്നും ദിനപ്രതി കർണാടകത്തിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാരനായ അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല.
കൊവിഡ് രണ്ടാം തരംഗം മൂർദ്ധന്യത്തിൽ നിൽക്കെ രണ്ട് ഡോസ് വാക്സിൻ എടുത്തവരും കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം വേണമെന്ന് കർണാടക സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒക്ടോബർ 3ന് അഷ്റഫ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അന്തർ സംസ്ഥാന യാത്രകൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കേന്ദ്ര നിലപാടിന് വിരുദ്ധമായ സമീപനമാണ് കർണാടക സർക്കാർ സ്വീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |