തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയത പോലെ അപകടമല്ലെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സി.പി.എം അവരെ അനുകൂലിച്ച് രംഗത്തുവരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണ്.
വർഗീയശക്തികളുമായി ചേർന്നുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഇതാണോ സി.പി.എമ്മിന്റെ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്നുപറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബി.ജെ.പി പോരാട്ടം ശക്തമാക്കും. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റാലിയിലും പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |