സ്വപ്നയ്ക്കും പി.സി.ജോർജിനുമെതിരെ ഗൂഢാലോചനക്കേസ്
സരിത്തിനെ പിടിച്ച് വിജിലൻസ് തെരുവിലിറങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അത്യന്തം
ഗുരുതരമായ ആരോപണം ഉന്നയിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, തന്റെ ജീവന് ഉന്നതതല ഭീഷണിയുണ്ടെന്നുകൂടി സൂചിപ്പിച്ച് സർക്കാരിനെ വെട്ടിലാക്കി. സ്വപ്നയെയും
പിന്നിലുള്ളവരെയും കുടുക്കാനുള്ള സർക്കാരിന്റെ മറുതന്ത്രത്തിന്റെ
ഭാഗമായി,സ്വപ്നയുടെ കൂട്ടുപ്രതി സരിത്തിനെ വിജിലൻസ് നാടകീയമായി കസ്റ്റഡിയിലെടുത്ത് ചോദ്യം
ചെയ്തു.പിന്നാലെ,സ്വപ്നയ്ക്കും പി.സി.ജോർജിനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന്
പൊലീസ് കേസുമെടുത്തു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ തെരുവിൽ ഇറങ്ങിയതോടെ, രാഷ്ട്രീയ കേരളം സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും പ്രക്ഷോഭങ്ങളുടെ എരിതീയിലായി.
മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുമെന്ന് ഇന്നലെ ആവർത്തിച്ച സ്വപ്ന,സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. എന്നാൽ പ്രതിരോധമല്ല, പ്രത്യാക്രമണമാണ് നിലപാടെന്ന് അടിവരയിടും വിധമായിരുന്നു സർക്കാർ നടപടികൾ. രണ്ടും നിശ്ചയിച്ചാണ് തന്റെ നീക്കങ്ങളെന്ന് സ്വപ്നയുടെ ഇന്നലത്തെ ശരീരഭാഷ വ്യക്തമാക്കുന്നു. ആക്രമണത്തിൽ സ്വപ്നയും, പ്രത്യാക്രമണത്തിൽ സർക്കാരും ഉറച്ചുതന്നെയാവും തുടർ നീക്കങ്ങളും.
സരിത്തിനെ സ്വപ്നയുടെ ഫ്ളാറ്റിൽ നിന്ന് ഇന്നലെ വിജിലൻസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി മുൻമന്ത്രി കെ.ടി.ജലീൽ കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് സ്വപ്നയ്ക്കും സ്വപ്നയുടെ
കത്ത് ലഭിച്ചതായി വെളിപ്പെടുത്തിയ പി.സി.ജോർജിനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന്
കേസെടുത്തത്. ഇതിനിടെ ഡി.ജി.പി അനിൽകാന്തുമായും എ.ഡി.ജി.പി വിജയ് സാഖറെയുമായും മുഖ്യമന്ത്രി ചർച്ച നടത്തി. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
ഒന്നേകാൽ വർഷത്തെ ജയിൽ വാസത്തിനുശേഷം 2021 നവംബർ ഏഴിന് മോചിതയായപ്പോൾ പോലും മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്താത്ത സ്വപ്ന, പൊടുന്നനെ കടന്നാക്രമണം നടത്തിയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്.
തൃക്കാക്കര വിജയത്തിന്റെ ഉന്മേഷത്തിലുള്ള പ്രതിപക്ഷത്തിന് സർക്കാരിനെ തല്ലാൻ ഒരു വടികൂടി കിട്ടി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ കരിദിനം ആചരിച്ച യു.ഡി.എഫ് പുതിയ സമരമുഖം തുറക്കും.
അതിനിടെ,സ്വർണ്ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത് ഒരു മുഴം മുമ്പേയുള്ള പിണറായി സർക്കാരിന്റെ
മറ്റൊരു ഏറായി.
''പ്രതിപക്ഷം അവരുടെ നയം തുടരും. പക്ഷേ, ഇത് ഞങ്ങളുടെ സർക്കാരാണെന്ന് ജനങ്ങൾ പറയും.
-പിണറായി വിജയൻ, മുഖ്യമന്ത്രി
''പിണറായി മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ യോഗ്യനല്ല.കേസിന്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കം.
-കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
''സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്
-പി.സി.ജോർജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |