രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തി
മനസിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസിൽ സാക്ഷിയായ സരിതാ എസ്. നായരുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ് ഒന്നേകാൽ മണിക്കൂറെടുത്ത് മൊഴി രേഖപ്പെടുത്തിയത്. സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പി.സി ജോർജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
തെളിവുകൾ കോടതിക്കു കൊടുത്തതായി സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി.സി ജോർജ് അല്ല. അന്താരാഷ്ട്ര തലത്തിൽ ശാഖകളുള്ള വലിയ തിമിംഗലങ്ങളാണ്. പി.സി ജോർജ്, സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാർ, പേര് വെളിപ്പെടുത്താനാകാത്ത രാഷ്ട്രീയ പാർട്ടികൾ എന്നിവർക്ക് പങ്കുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി സ്വപ്നയ്ക്ക് സംരക്ഷണം നൽകാമെന്ന് പറഞ്ഞിരുന്നു. അത് ലഭിച്ചതിനാലാകണം അവർ ഇപ്പോൾ ആരോപണങ്ങളുമായി എത്തിയത്. തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസ് ഉണ്ടാകുന്നതിന് മുമ്പ്, 2015 മുതൽ ആരംഭിച്ച ഒരു സാമ്പത്തിക തിരിമറിയുടെ അടിസ്ഥാനത്തിലുള്ള സംഭവങ്ങളാണ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നത്. ചിലരെ രക്ഷിക്കാൻ സ്വപ്ന മറ്റുചിലരെ ഉപയോഗപ്പെടുത്തുകയാണ്. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിലേക്കു തന്നെ വലിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. തന്നെയും കുടുംബത്തെയും കേസിലേക്കു വലിച്ചിഴച്ചപ്പോഴാണ് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്.
'ആരോപണം ഉന്നയിക്കാൻ
പി.സി. ജോർജ് പറഞ്ഞു'
രാഷ്ട്രീയക്കാരല്ല ഇതിനെല്ലാം പിന്നിലുള്ളതെന്നും സരിത പറഞ്ഞു. പി.സി.ജോർജിനെ ഈ കേസിൽ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല. ജോർജ് തന്നെ ട്രാപ്പ് ചെയ്യാൻ ശ്രമിച്ചോ എന്നും ഇപ്പോൾ പറയാൻ കഴിയില്ല. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ. സ്വർണത്തിൽ പണം മുടക്കിയവർ അതു നഷ്ടമായാൽ തിരികെ ചോദിക്കും. രാജ്യാന്തരതലത്തിൽ ശാഖയുള്ള സംഘമാണ് അതിനു പിന്നിലുള്ളത്. മുഖ്യമന്ത്റിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കണമെന്നാണ് പി.സി.ജോർജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങൾ അറിയില്ല. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽവച്ചാണ് ചർച്ചയെന്നറിഞ്ഞപ്പോൾ പോയില്ല. ഗൂഢാലോചനയ്ക്ക് അപ്പുറം പോകാവുന്ന കാര്യങ്ങൾ തന്റെ മൊഴിയിലുണ്ട്.
സ്വപ്നയെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും
കൊച്ചി: രണ്ടുദിവസംനീണ്ട ചോദ്യംചെയ്യലിനുശേഷം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. കൂടുതൽ ചോദ്യംചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും. ഇന്നലെ ഉച്ചയ്ക്ക് 12നാരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ആറരവരെനീണ്ടു.ചോദ്യംചെയ്യൽ പൂർത്തിയായില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ സ്വപ്ന തയ്യാറായില്ല.
മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴി അടിസ്ഥാനമാക്കിയാണ് സ്വപ്നയെ ചോദ്യംചെയ്തത്. ഇ.ഡിയുടെ ഡൽഹി ഓഫീസിൽനിന്നുള്ള നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ചോദ്യംചെയ്യൽ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, എം. ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് പ്രധാനമായും വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേയ്ക്ക് ബിരിയാണിപ്പാത്രത്തിൽ ഭാരമുള്ള വസ്തുക്കൾ കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിന് തെളിവ് ഇ.ഡി ആവശ്യപ്പെട്ടതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |