പ്രക്ഷുബ്ധമാകാൻ നിയമസഭ
തിരുവനന്തപുരം: ഭരിക്കുന്നത് ഇടതുപക്ഷം. ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കും. എന്നിട്ടും
സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെ സ്വന്തം പാർട്ടി ആസ്ഥാനത്തിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുന്ന പൊലീസ്. ഒന്നും ഉറപ്പിച്ച് പറയാനാവാതെ സർക്കാർ. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി.ജോർജിന്റെ അറസ്റ്റ് നാടകവും. നിയമസഭ സമ്മേളനത്തിന്റെ നാലാം ദിനമായ ഇന്ന് സർക്കാരിനെതിരെ കത്തിക്കയറാൻ മറ്റെന്തു വേണമെന്ന ആവേശത്തിലാണ് പ്രതിപക്ഷം.
എ.കെ.ജി സെന്ററിനു നേർക്ക് ബോംബാക്രമണമുണ്ടായതിന്റെ തൊട്ടടുത്ത നിമിഷം, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിക്കൂട്ടിലാക്കിയത് കോൺഗ്രസിനെ. പിന്നാലെ, ആക്രമണത്തിനെതിരെ പാർട്ടി നേതാക്കൾ ആവേശത്തോടെ പ്രതികരിച്ചെങ്കിലും, തുടർന്നുള്ള കേസന്വേഷണത്തിലും പ്രതിയെ പിടികൂടുന്നതിലും ആ ഉത്സാഹം കാണാത്തത് ചർച്ചയായി. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും, എ.കെ.ജി സെന്ററിനു കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ട റിജു എന്നൊരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതു മാത്രമാണ് കേസിലെ പുരോഗതി.ബോംബാക്രമണം ഇ.പി.ജയരാജന്റെ തന്നെ നാടകമാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പോലുമാവാത്ത സ്ഥിതി.
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തിയ പി.സി.ജോർജിനെ സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്തതിനു പിന്നിലെ നാടകീയതകളും, ജോർജിന് ജാമ്യം ലഭിച്ചതും
സർക്കാരിന് ക്ഷീണമായി. പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടാൻ മറുതന്ത്രങ്ങളുമായി ഭരണപക്ഷവും കളം നിറയുന്നതോടെ, സഭാന്തരീക്ഷം ഇന്നു കൂടുതൽ പ്രക്ഷുബ്ധമാകും.
സ്വപ്നയ്ക്ക് ഫോണിൽ വധഭീഷണി,
മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മുൻമന്ത്രി കെ.ടി. ജലീലിന്റെയും പേരിലുള്ള വിവാദം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഭീഷണി ഫോൺകാൾ. കെ.ടി.ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് അറിയിച്ച് മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫലാണ് ആറുതവണ ഭീഷണിപ്പെടുത്തിയത്.സ്വപ്നയുടെ പരാതിയിൽ നൗഫലിനെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാവിലെയാണ് കാളുകൾ എത്തിയതെന്നും അന്നു രാത്രിതന്നെ ശബ്ദരേഖയും സ്ക്രീൻ ഷോട്ടുമുൾപ്പെടെ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. 1.40, 3.22 മിനിട്ട് വീതം ദൈർഘ്യമുള്ള ശബ്ദരേഖകളും സ്വപ്ന പുറത്തുവിട്ടു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന ആശങ്കയും പങ്കുവച്ചു.സ്വപ്ന പാലക്കാട്ടുനിന്ന് കൊച്ചി കൂനമ്മാവിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.
`തട്ടുമെന്ന് പറഞ്ഞാൽ
അവിടെവന്ന് തട്ടും'
(സ്വപ്ന സുരേഷിന് ലഭിച്ച ഫോൺ കോളിലെ കൊലവിളി)
നൗഫൽ: ഞാൻ നൗഫലാണ്, രാവിലെ വിളിച്ചിരുന്നില്ലേ.
സ്വപ്ന: ആരാണ്, പറയൂ, എന്താണ്
നൗഫൽ: ഞാനിപ്പോൾ വിളിച്ചത്, നമ്പർ തന്നത് എറണാകുളം മരട് അനീഷ്
സ്വപ്ന: ഇതൊക്കെ ആരാണ്
നൗഫൽ: എന്താന്ന് അറിയില്ലേ, അവർ തന്നു. ഈ നമ്പറിൽ വിളിക്കുക. ഓരോട് പറയുക. മുഖ്യമന്ത്രിക്കും ജലീലിനും പിന്നാലെ നടത്തം നിർത്തുകയെന്ന് പറഞ്ഞു. ഞാൻ പറഞ്ഞതുപോലെ നടന്നോട്ടേ.
സ്വപ്ന: നിങ്ങൾ എന്തിനാണ് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയത് ?
നൗഫൽ: ഞാൻ ഭീഷണിപ്പെടുത്തിയോ, ഭീഷണിയുടെ സ്വരത്തിലല്ലല്ലോ പറഞ്ഞത്. ഞമ്മളിപ്പോ തട്ടുമെന്ന് പറഞ്ഞാ വന്ന് തട്ടും. അവിടെ വന്ന് തട്ടും
സ്വപ്ന: മേലാൽ വിളിച്ച് ശല്യം ചെയ്യരുത്.
നൗഫൽ: നീയൊന്നും ചെയ്യില്ല. നീ കംപ്ലയിന്റ് ആയിട്ട് എവിടേക്കാണ്. മുഖ്യമന്ത്രി സാദാ വ്യക്തിയാണെന്ന് വിചാരിച്ചോ നീ. കേന്ദ്രത്തെ കൊണ്ടുവന്ന് കേരളത്തിൽ വാഴിക്കാൻ അനുവദിക്കില്ല. നൗഫലാണ് പറയുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |