കൊച്ചി:ജീവനുള്ള കാലത്തോളം ഇ.ഡി നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു.
വധഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഇപ്പോൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്.
ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നു. അന്നാരും പേര് വെളിപ്പെടുത്തിയില്ല. നെറ്റ്കാളുകളുമായിരുന്നു. അതിനാൽ തന്നെ മുഖവിലക്കെടുത്തില്ല. വിവാദങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നാണ് നൗഫലിന്റെ മുന്നറിയിപ്പ്. രണ്ടാമത് വന്ന ഫോൺ കാളിൽ മരട് അനീഷിനെക്കുറിച്ച് പറയുന്നുണ്ട്. അന്വേഷിച്ചപ്പോൾ ക്രിമിനലാണെന്ന് മനസിലായി.
ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് അവരുടെ ചോദ്യം ചെയ്യലിനിടെ തന്നെ ക്രൈംബ്രാഞ്ച് സമൻസ് അയച്ച് വിളിപ്പിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു.
ക്രൈംബ്രാഞ്ചുമായും സഹകരിക്കും. പി.സി. ജോർജിനെതിരെ കേസെടുത്തത് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന ഇനി എറണാകുളത്ത്
സ്വപ്ന സുരേഷിന്റെ താമസം ഇനി എറണാകുളം കൂനമ്മാവിൽ. ദേശീയപാത 66ൽ ഇടപ്പള്ളിയിൽ നിന്ന് മൂന്നു കിലോമീറ്റർ വടക്കുമാറിയാണ് കൂനമ്മാവ്. ഇവിടെ മേസ്തിരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നുള്ള റോഡിലെ ഇരുനില വീട്ടിലേക്കാണ് പാലക്കാട് നിന്ന് സ്വപ്നയും സംഘവും എത്തിയത്. ഒരുപാട് ബുദ്ധിമുട്ടിയാണ് വീട് ലഭിച്ചതെന്ന് സ്വപ്ന പറഞ്ഞു. വീടിന്റെ ഉടമയെ പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും നാട്ടുകാരുമൊക്കെ ഭയപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |