
തിരുവനന്തപുരം: അദ്ധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2016ന് മുമ്പ് പാഠപുസ്തക വിതരണം വൈകിയിരുന്ന കാലം ഉണ്ടായിരുന്നു. അദ്ധ്യാപകർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകി ക്ളാസെടുക്കേണ്ട സാഹചര്യത്തിനാണ് മാറ്റം വന്നത്.
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാഠപുസ്തക വിതരണം ഇപ്പോൾ കൃത്യസമയത്ത് നടക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന്റെ ഫലമാണ്. സമയ ബന്ധിതമായി പ്രിന്റിംഗ് ഓർഡർ നൽകാത്തതും ഭരണ നടപടികളിലെ കാലതാമസവും മുമ്പ് പുസ്തകങ്ങൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമഗ്ര ഇടപെടലുകൾ നടത്തി സാഹചര്യം മാറ്റാൻ സർക്കാരിന് കഴിഞ്ഞു. അഞ്ചുലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസമേഖലയിൽനിന്ന് വിട്ടുപോവുകയും ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്ത അവസ്ഥ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമും മുഖ്യമന്ത്രി കൈമാറി. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ
മികവ്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുമുമ്പ് കുട്ടികൾക്ക് പാഠപുസ്തകവും സൗജന്യ കൈത്തറി യൂണിഫോമും എത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ മികവാണെന്ന് മന്ത്രി വി. ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സമയബന്ധിതമായി വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. ജനകീയ വിദ്യാഭ്യാസ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ മാറിയിട്ടുണ്ട്. പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകങ്ങൾ അച്ചടിച്ച് വിതരണം നടത്തുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണ്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നടത്തുന്ന ശ്രമങ്ങളെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിശേഷിപ്പിക്കുന്നത് വിദ്യാഭ്യാസ പുരോഗതിയെ ചെറുക്കുന്ന നിലപാടാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |