ആലപ്പുഴ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ആലപ്പുഴ ജില്ലാ സെക്രട്ടറി കാട്ടൂർ തെക്കേതയ്യിൽ ടി.എസ്. സന്തോഷ് കുമാർ (51) നിര്യാതനായി. അർബുദ ബാധിതനായിരുന്നു. നാടൻപാട്ട് കലാകാരൻ, നാടക സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര കലാസംവിധായകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ: പ്രീതി. മകൾ: അനിക.
1996 ൽ എസ്.എൽ പുരം കേന്ദ്രമായി ഇപ്റ്റ നാടക പഠനകേന്ദ്രം ആരംഭിക്കുമ്പോൾ മുന്നിൽ നിന്ന് നയിച്ചത് സന്തോഷ് കുമാർ ആയിരിന്നു. ജനശ്രദ്ധ ആകർഷിച്ച ഒട്ടേറെ നാടകങ്ങളുടെ അവതരണത്തിന് പഠനകേന്ദ്രം നേതൃത്വം നൽകി. വേനലവധി കാലത്ത് ഒട്ടേറെ കളിക്കൂട്ടങ്ങളും ഇപ്റ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റിവൽ എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇപ്റ്റ നാട്ടരങ്ങിനു രൂപം നൽകാനും സന്തോഷ് കുമാർ പങ്കുവഹിച്ചു. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിലൂടെ ഇപ്റ്റ നാട്ടരങ്ങ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. സി.പി.ഐ കലവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംസ്കാര ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ്, മുൻ മന്ത്രി പി. തിലോത്തമൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |