SignIn
Kerala Kaumudi Online
Friday, 19 April 2024 2.58 AM IST

ടാറ്റയുടെ തണലിൽ രത്നയുടെ സൃഷ്ടി, ഭിന്നശേഷിക്കാരുടെ അത്താണി

srishty

മൂന്നാർ: ഭർത്താവ് ഉപേക്ഷിച്ച മല്ലിക 23ാം വയസിലാണ് കൈക്കുഞ്ഞുമായി മൂന്നാർ നല്ലതണ്ണയിലുള്ള സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിലെത്തുന്നത്. കാലിന് പരിമിതിയുള്ള മല്ലികയ്ക്ക് ട്രസ്റ്റിന്റെ ആരണ്യ വസ്ത്ര ഡൈയിംഗ് യൂണിറ്റിൽ ജോലി ലഭിച്ചു. 30 വർഷങ്ങൾക്കിപ്പുറം സ്വന്തമായി താമസസ്ഥലം, വിദേശയാത്ര, ശമ്പളം, ഏകമകൾ രമ്യയ്‌ക്ക് അയർലൻഡിൽ ഉപരിപഠനം... 'സൃഷ്ടി' നിറം പകർന്ന നൂറുകണക്കിന് ജീവിതങ്ങളിലൊന്നു മാത്രമാണ് മല്ലിക.

അടുത്തിടെ അന്തരിച്ച ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാർ മൂന്നു പതിറ്രാണ്ട് മുമ്പ് കണ്ട സ്വപ്നമാണ് നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ അത്താണിയായി മാറിയത്. ഭിന്നശേഷിക്കാർക്കായി ടാറ്റ ട്രസ്റ്റിന്റെയും ടാറ്റ കൺസ്യൂമർ പ്രോഡക്ടിന്റെയും പിന്തുണയോടെ 1991 ൽ രത്ന രൂപംനൽകിയ സൃഷ്ടിക്ക് ഇന്ന് ആറ് യൂണിറ്റുകളുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് പരിചരണവും വിദ്യാഭ്യാസവും നൽകുന്ന ഡെയർ സ്‌കൂളാണ് എടുത്തുപറയേണ്ടത്. 5 - 18 വയസുള്ള 57 കുട്ടികൾ. ഏറെയും തോട്ടം തൊഴിലാളികളുടെ മക്കൾ. പഠനത്തിനു പുറമേ പാട്ടും നൃത്തവും പാചകവും പരിശീലിപ്പിക്കുന്നു.  ഭക്ഷണം ഉൾപ്പെടെ എല്ലാം സൗജന്യം. 18 വയസായാൽ ഇവരെ സൃഷ്ടിയുടെ ഏതെങ്കിലും യൂണിറ്റിലേക്ക് മാറ്റും. അതുല്യ പേപ്പർ ഫാക്ടറി, ആരണ്യ നാച്വറൽ വസ്ത്ര ഡൈയിംഗ് യൂണിറ്റ്, വാതിക പച്ചക്കറി - പഴ - പുഷ്പ ഗാ‌ർഡൻ, നിസർഗ ജാം ആൻഡ് പ്രിസർവേറ്റീവ് യൂണിറ്റ്, ഡേലി ബേക്കറി എന്നിവയാണ് മറ്റ് യൂണിറ്റുകൾ. എല്ലാ യൂണിറ്റിലുമായി 117 ഭിന്നശേഷിക്കാർ. മികച്ച ശമ്പളവുമുണ്ട്. മിക്കവരും ഇവിടെത്തന്നെ പങ്കാളികളെ കണ്ടെത്തി കുട്ടികളുമായി ജീവിക്കുന്നു.

സൃഷ്ടിയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്രിയുമായ രത്ന ലോകത്തിൽ എവിടെയാണെങ്കിലും രണ്ടു മാസത്തിലൊരിക്കൽ മൂന്നാറിലെത്തും.

വിദേശത്തടക്കം പരിശീലനം

ഡൈയിംഗ് യൂണിറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും വിദേശത്ത് പരിശീലനം ലഭിച്ചവരാണ്. പൂങ്കണി, മുത്തുപേച്ചി, ജപമണി, ഭാനുമതി, മുത്തുകുമാരി, മുത്തുലക്ഷ്മി തുടങ്ങിയവർ അമേരിക്ക, ലണ്ടൻ, ജപ്പാൻ, പാരീസ്, മലേഷ്യ എന്നിവിടങ്ങളിൽ പഠനക്ലാസുകളിൽ പങ്കെടുത്തു. ഡേലി ബേക്കറിയിലെ ജീവനക്കാർ മുംബയ് താജ് ഹോട്ടലിലെ ഷെഫിൽ നിന്ന് പരിശീലനം നേടിയവരാണ്.

ആനപ്പിണ്ടത്തിൽ നിന്ന് പേപ്പർ

കാട്ടാനകളുടെ പിണ്ടം ഉണക്കി റീസൈക്കിൾ ചെയ്തും തുണി മാലിന്യം, യൂക്കാലിപ്റ്റസ് ഇല, വാഴപ്പിണ്ടി, തേയില വേസ്റ്റ് എന്നിവ ഉപയോഗിച്ചുമാണ് അതുല്യ പേപ്പർ യൂണിറ്റ് പേപ്പർ നിർമ്മിക്കുന്നത്. പൂക്കളും ഇലകളും ചേർത്ത് പേപ്പർ ബാഗുകൾ, കവറുകൾ, റൈറ്റിംഗ് പാഡ്, ഫയൽ എന്നിവയും നിർമ്മിക്കുന്നുണ്ട്.

''നിരവധി പേരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാനായി എന്നതാണ് എന്റെ സന്തോഷം. അവർക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി. അവർ സ്വന്തം കാലിൽ ജീവിക്കുന്നു."

-രത്ന കൃഷ്ണകുമാർ (മാനേജിംഗ് ട്രസ്റ്രി, സൃഷ്ടി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TATA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.