കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരായ പീഡനക്കേസുകൾ ആറായി. ബംഗളൂരു മലയാളിയുൾപ്പെടെ രണ്ട് പേരാണ് ഒടുവിൽ പരാതി നൽകിയത്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ പൊലീസ് പ്രതീക്ഷിക്കുന്നു. ഒളിവിൽപ്പോയ സുജീഷിനായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഇയാൾ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം.
ഇയാളുടെ ചേരാനെല്ലൂരിലെ ഇങ്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി സി.സി.ടിവി ഡി.വി.ആറും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. ഇവ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
ഈ സ്ഥാപനത്തിൽ വച്ചാണ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് കഴിഞ്ഞ ദിവസം 18കാരി സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ സമാന അനുഭവം തുറന്നുപറഞ്ഞ് അഞ്ച് യുവതികൾ പൊലീസിനെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. ഇ-മെയിലിലൂടെയാണ് ബംഗളൂരു മലയാളിയുടെ പരാതി ലഭിച്ചത്. ഇന്നലെയാണ് ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആലിൻചുവട്, ചേരാനെല്ലൂർ കേന്ദ്രങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. രഹസ്യമൊഴി രേഖപ്പെടുത്താൻ ഇന്നലെ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
മിന്നൽ റെയ്ഡ്
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ചേരാനെല്ലൂരിലെ സ്ഥാപനത്തിൽ പൊലീസെത്തിയത്. ഡി.വി.ആർ, രണ്ട് ഹാർഡ് ഡിസ്ക്, രണ്ട് ടാറ്റൂ ഗൺ തുടങ്ങിയവ കസ്റ്രഡിയിലെടുത്തു. ഇവ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ചേരാനെല്ലൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലേ ടാറ്റൂ സ്റ്റുഡിയോകളിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തി. ജീവനക്കാരുടെയും ആർട്ടിസ്റ്റുകളുടെയും വിവരങ്ങൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |