തിരുവനന്തപുരം: ഇന്നലെ രാവിലെ കണ്ണൂരിന് ഏതാണ്ട് 360കിലോമീറ്റർ അടുത്ത് നിലയുറപ്പിച്ച ടൗക്‌തേ ചുഴലിയുടെ ദിശ വടക്കോട്ട് തിരിഞ്ഞു. കണ്ണൂർ തീരത്ത് നിന്ന് ഏകദേശം 700-750 കിലോമീറ്റർ അകലെയാണ്. ചുഴലിയുടെ കേന്ദ സ്ഥാനത്തുനിന്ന് ഓരോ ദിക്കിലെയും 300 കിലോമീറ്റർ പരിധിയിൽവരെ മാത്രമേ നാശം വിതയ്ക്കാൻ കഴിയൂ.അതിനാൽ കേരളത്തിൽ ഭീതിവേണ്ട.
ഇന്നലെ ഗോവയുടെ 290 കിലോമീറ്റർ അടുത്തെത്തിയ ചുഴലി ഇന്ന് പുലർച്ചയോടെ നൂറ് കിലോമീറ്റററിലധികം വേഗമാർജ്ജിക്കും.മഹാരാഷ്ട്രയിലും വടക്കൻ കർണാടകത്തിലും ശക്തമായ മഴയും കാറ്റമുണ്ടാകും.
അറബിക്കടലിലൂടെ വടക്കോട്ട് പോയി തിങ്കളാഴ്ച രാത്രിയോ, ചൊവ്വാഴ്ച പുലർച്ചയോ 150 കിലോമീറ്റർ വേഗത്തിൽ ഗുജറാത്തിലെ പോർബന്തറിലും പരിസരത്തും ആഞ്ഞടിച്ച് വൻ നാശമുണ്ടാക്കും. അവിടെ ജനങ്ങളെ ഒഴിപ്പിക്കാൻ ദേശീയ ദുരന്തനിവാരണ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ
ഇന്ന് മഴ കുറയും
എറണാകുളം, ഇടുക്കി, മലപ്പുറം- ഒാറഞ്ച് അലർട്ട്
മറ്റിടങ്ങളിൽ ചെറിയ മഴ
കടൽ തിങ്കളാഴ്ച വരെ പ്രക്ഷുബ്ധം.
മീൻ പിടിക്കാൻ പോകരുത്
സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ചുഴലിക്കാറ്റ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊടിയ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ടൗക്‌തേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആറു സംസ്ഥാനങ്ങളിലേക്ക് 42 ദ്രുതകർമ്മ സേനാ യൂണിറ്റുകളെ അയച്ചു. 26 സംഘങ്ങളെ സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. തീരസംരക്ഷണ സേനയും നാവിക സേനയും കരസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലും ഹെലികോപ്‌ടറുകളുമായി തയ്യാറാണ്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനും വൈദ്യുതി, ടെലിഫോൺ, ആരോഗ്യം, കുടിവെള്ളം എന്നിവ തടസപ്പെടാതെ നോക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. വാക്സിൻ വിതരണം തടസപ്പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |