തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനമെന്ന സിൻഡിക്കേറ്റംഗങ്ങളുടെ വാദം തള്ളിയ ഗവർണർ, വൈസ്ചാൻസലർ പ്രൊഫ. സിസാ തോമസിന് പൂർണ പിന്തുണ അറിയിച്ച് കത്ത് നൽകി.
സർവകലാശാലയുടെ മുഖ്യ അക്കാഡമിക്, എക്സിക്യുട്ടീവ് ഓഫീസറായ വി.സിക്ക് രജിസ്ട്രാർ അടക്കം ഏത് ജീവനക്കാർക്കുമെതിരേ ശിക്ഷാനടപടിയെടുക്കാൻ അധികാരമുണ്ട്. സർവകലാശാലാ നിയമത്തിന് വിരുദ്ധമായി സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവേണൻസും കൈക്കൊള്ളുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കേണ്ടതില്ല. ഇവ ചാൻസലറുടെ പരിഗണനയ്ക്ക് വിടുന്നത് വി.സിയുടെ വിവേചനാധികാരമാണെന്നും ഗവർണർ വി.സിയെ അറിയിച്ചു.
കേരളകൗമുദി പുറത്തു കൊണ്ടുവന്ന, സാങ്കേതിക സർവകലാശാലയിലെ 'പിൻവാതിൽ നിയമനമേള" ഗവർണർ റദ്ദാക്കിയതിനു പിന്നാലെ, വൈസ്ചാൻസലർ പ്രൊഫ.സിസാ തോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കുകയും ,10 ജീവനക്കാരെ മാറ്റിനിയമിച്ച ഉത്തരവ് മരവിപ്പിക്കാൻ ബോർഡ് ഒഫ് ഗവേണൻസ് തീരുമാനിക്കുകയും ചെയ്തിരുന്നു. വി.സിയെ നിരീക്ഷിക്കാൻ ഉപ സമിതിയെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും, ജീവനക്കാരെ മാറ്റി നിയമിക്കാൻ വി.സിക്ക് അധികാരമുണ്ടെന്നും മരവിപ്പിക്കാനുള്ള നിർദ്ദേശം നിയമ വിരുദ്ധമായതിനാൽ അംഗീകരിക്കേണ്ടെന്നും ഗവർണർ നിർദ്ദേശിച്ചു. വി.സിയുടെ വിയോജിപ്പ് സഹിതം റിപ്പോർട്ട് നൽകിയാൽ തുടർനടപടികളെടുക്കാമെന്നും ഉറപ്പു നൽകി.
ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സിൻഡിക്കേറ്റിൽ വയ്ക്കണമെന്നും ,സിൻഡിക്കേറ്റിന്റെ അനുമതിയോടെയേ ചാൻസലറുമായി വി.സി ആശയവിനിമയം നടത്താവൂ എന്നും സിൻഡിക്കേറ്റ് നിർദ്ദേശിച്ചതും വി.സി തള്ളിയിരുന്നു.. ഇതും ചാൻസലർ അംഗീകരിച്ചിട്ടുണ്ട്.
ഗവർണറുടെ മറ്റ്
നിർദേശങ്ങൾ
■കഴിഞ്ഞ മേയ് മുതൽ ഒഴിഞ്ഞുകിടക്കുന്ന ഫിനാൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന രജിസ്ട്രാർ, സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകൾ വി.സി അംഗീകരിക്കണമെന്ന ചട്ടം പാലിക്കുന്നില്ല. ഒഴിവുള്ള തസ്തികയിൽ നിയമനത്തിന് വി.സിക്ക് നടപടിയെടുക്കാം.
■വി.സിയുടെ അനുമതിയില്ലാതെ നിയമനത്തിന് വിജ്ഞാപനമിറക്കുകയും ചോദ്യപേപ്പർ വിഭാഗത്തിൽ പി.എസ്.സി നിയമനം ലഭിച്ച അസിസ്റ്റന്റുമാരെ നിയോഗിക്കാനുള്ള ഉത്തരവ് പാലിക്കാതിരിക്കുകയും ചെയ്ത രജിസ്ട്രാർക്കെതിരേ നടപടിയെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |