SignIn
Kerala Kaumudi Online
Thursday, 25 April 2024 4.04 PM IST

ഏജന്റ് വഞ്ചിച്ചു; തായ്‌ലൻഡിൽ കുടുങ്ങി വിനോദയാത്രാ സംഘം  നാട്ടിലെത്തിയത് മന്ത്രി വാസവന്റെ ഇടപെടലിൽ

thailand

കൊച്ചി: ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്‌ലൻഡിൽ കുടുങ്ങിയ വിനോദയാത്രാസംഘം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ 'ട്രാവൽകെയർ" ഏജൻസി ഉടമ അഖിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

അദ്ധ്യാപകർ, ഡോക്ടർ, ടെക്‌നോപാർക്ക് ജീവനക്കാരൻ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം 20നാണ് കൊച്ചിയിൽ നിന്നാണ് തായ്‌ലൻഡിലേക്ക് പുറപ്പെട്ടത്. അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലു ആയിരുന്നു സംഘത്തിന്റെ തായ്‌ലൻഡിലെ ട്രാവൽ ഏജന്റ്. രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാപരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെയുള്ള അന്വേഷണത്തിലാണ് ചതിയിൽപ്പെട്ട വിവരം അറിഞ്ഞത്. തൊട്ടുപിന്നാലെ പട്ടായയിലെ 'ഗോൾഡൻ സീ" ഹോട്ടലിലെത്തി കാർലു ഭീഷണിപ്പെടുത്തി.

കേരള ഏജന്റ് ഒരു രൂപ പോലും നൽകിയിട്ടില്ല. ചാർട്ടനുസരിച്ചുള്ള പ്രോഗ്രാമിന് മുഴുവൻ തുകയും നൽകണം, പാസ്‌പോർട്ട് പിടിച്ചുവയ്ക്കും, മടക്ക ടിക്കറ്റ് റദ്ദു ചെയ്യും, പൊലീസിൽ പരാതി നൽകി കുടുക്കും എന്നൊക്കെയായിരുന്നു ഭീഷണി.

പ്രശ്‌നം സങ്കീർണ്ണമായതോടെ രാത്രി എട്ടോടെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു. "നിങ്ങൾ ഭയപ്പെടേണ്ട. എന്റെ സുഹൃത്തും കോട്ടയം സ്വദേശിയും തായ്‌ലൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസ് നിങ്ങളെ ബന്ധപ്പെടു"മെന്ന് മന്ത്രി പറഞ്ഞു. വൈകാതെ അജയൻ വർഗീസ് വിളിച്ചു കാര്യങ്ങൾ തിരക്കി. അല്പ സമയത്തിനകം അദ്ദേഹത്തിന്റെ കമ്പനി മാനേജരായ തായ്‌ലൻഡ് സ്വദേശിനി കുൻ ആൻ സംഘത്തെ ബന്ധപ്പെട്ടു. പരിഭ്രാന്തരാകേണ്ടെന്നും ഒരു തടസ്സവുമില്ലാതെ യാത്ര തുടരാമെന്നും അതേ ടിക്കറ്റിൽ മടങ്ങാൻ സൗകര്യമൊരുക്കുമെന്നും അറിയിച്ചു.
അടുത്ത ദിവസം രാവിലെ ഹോട്ടലിലെത്തിയ കുൻ ആൻ സംഘത്തിന്റെ തുടർന്നുള്ള കാര്യങ്ങൾ ഏറ്റെടുത്തു. ഇന്നലെ പുലർച്ചെ നാട്ടിൽ തിരിച്ചെത്തുന്നതുവരെ രാവിലെയും വൈകുന്നേരവും മന്ത്രി വാസവനും അജയൻ വർഗീസും യാത്രാ സംഘത്തെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി.
വലിയൊരു ആപത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്ത മന്ത്രി വാസവനെയും അജയൻ വർഗീസിനെയും നന്ദിയോടെ ഓർക്കുന്നതായി സംഘാംഗങ്ങൾ പറഞ്ഞു.

രക്ഷപ്പെടാൻ അഖിൽ

നേരത്തേ പ്‌ളാനൊരുക്കി


വർഷങ്ങളോളം പട്ടായയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ട്രാവൽ കെയർ ഉടമ അഖിൽ. ജോലിക്ക് പുറമെ ടൂർ ഗൈഡായി നിന്ന പരിചയത്തിൽ നിന്നാണ് കൊറോണ സമയത്ത് നാട്ടിലെത്തി ട്രാവൽ ഏജൻസി തുടങ്ങുന്നത്. ചതിയിൽപ്പെട്ട സംഘത്തെ 20ന് തായ്‌ലൻഡിലേക്ക് യാത്രയാക്കും മുമ്പേ മുങ്ങാനുള്ള പദ്ധതിയും അഖിൽ ആവിഷ്‌കരിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഏജൻസി പൂട്ടി, വാടക വീട്ടിലെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വച്ചു. 22ന് രാത്രി രക്ഷപ്പെടാനായിരുന്നു ശ്രമം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ സാധനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. രണ്ടാം വിവാഹത്തിനു ശേഷമാണ് അഖിൽ ഏറ്റുമാനൂരിൽ താമസം ആരംഭിച്ചത്.

ഭാര്യാ സഹോദരനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്തു. തങ്ങൾക്കൊന്നും അറിയില്ലെന്നാണ് അവരുടെ മൊഴി. അഖിലിന്റെ മൂന്ന് ഫോൺ നമ്പറുകൾ ലഭിച്ചതൊഴിച്ചാൽ മറ്റു വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചു. അഖിലിന്റെ ചതിയിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.