തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ സൗമ്യവും തലയെടുപ്പുമുള്ള മുഖമായിരുന്ന തലേക്കുന്നിൽ 2016-ൽ രോഗബാധിതനായതോടെയാണ് പൊതുരംഗത്തു നിന്ന് വിശ്രമജീവിതത്തിലേക്ക് മാറിയത്. എങ്കിലും കൊവിഡിന്റെ വരവിന് മുമ്പ് വരെ അപൂർവം ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
1945 മാർച്ച് 7ന് തിരുവനന്തപുരം വെഞ്ഞാറമൂടിനു സമീപമുള്ള തേമ്പാംമൂട് തലേക്കുന്നിൽ വീട്ടിൽ മീരാസാഹേബിന്റെയും ബീവികുഞ്ഞിന്റെയും മകനായാണ് ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, ലാ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ലാ കോളേജിൽ ആദ്യ യൂണിയൻ ചെയർമാനായി. കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാൻ സ്ഥാനവും വഹിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റായിരിക്കെ 2011-ൽ രമേശ് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ കുറച്ചുകാലം ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു. 1980 മുതൽ 1989 വരെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്നു. 1972 മുതൽ 2015 വരെ കെ.പി.സി.സി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) ചെയർമാനായും മലയാളം മിഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനും ഗ്രന്ഥകർത്താവുമായിരുന്നു. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'രാജീവ് ഗാന്ധി : സൂര്യതേജസിന്റെ ഓർമ്മയ്ക്ക് ', 'മണ്ഡേലയുടെ നാട്ടിൽ; ഗാന്ധിജിയുടെയും','വെളിച്ചം, കൂടുതൽ വെളിച്ചം', 'കെ. ദാമോദരൻ മുതൽ ബെർളിൻ കുഞ്ഞനന്തൻ വരെ' എന്നിവയടക്കം എട്ട് പുസ്തകങ്ങൾ രചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |