ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറിയ ഇന്നലെ, ഇന്ത്യ വിദേശ നയത്തിൽ നിർണായക ചുവടുവച്ചുകൊണ്ട് പുതിയ താലിബാൻ ഭരണകൂടവുമായി ഔദ്യോഗിക ചർച്ച തുടങ്ങി.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പ്രമുഖ താലിബാൻ നേതാവായ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി ഇന്നലെയാണ് ചർച്ച തുടങ്ങിയത്. താലിബാന്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചയെന്ന് വിദേശമന്ത്രാലയം അറിയിച്ചു. താലിബാന്റെ രാഷ്‌ട്രീയ കാര്യങ്ങൾ നോക്കുന്ന ദോഹയിലെ
ഓഫീസിന്റെ മേധാവിയാണ് സ്റ്റാനെക്‌സായി. വളരെ പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യയുമായി സാംസ്‌കാരിക, സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാൻ താലിബാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ മേഖലയിൽ ഇന്ത്യയുടെ അടിയന്തര താത്പര്യങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സീനിയർ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉന്നത സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് അഫ്ഗാൻ കമാൻഡറുമായുള്ള ചർച്ച. ഇന്ത്യയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സ്റ്റാനെക്‌സായി
ഉറപ്പു നൽകിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ അംബാസഡറെ അടക്കം സുരക്ഷിതമായി ഒഴിപ്പിക്കാൻ ദോഹയിലെ താലിബാൻ നേതാക്കൾ വഴി നേരത്തെയും ഇന്ത്യ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. റഷ്യയ്ക്ക് താലിബാനിലുള്ള സ്വാധീനവും ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. കാബൂളിലെ ഇന്ത്യൻ എംബസി പൂട്ടരുതെന്ന് താലിബാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചത്
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കണം
അവിടത്തെ സിക്ക്, ഹിന്ദു വംശജരുടെ സുരക്ഷ ഉറപ്പാക്കണം
ഇന്ത്യയിലേക്ക് വരാൻ അഫ്ഗാൻ പൗരൻമാരെ അനുവദിക്കണം
അഫ്ഗാനിൽ നിന്ന് ഇന്ത്യയ്‌ക്ക് നേരെ ഭീകരപ്രവർത്തനങ്ങൾ പാടില്ല
താലിബാൻ ബന്ധത്തിന്റെ മറവിൽ പാക് ഭീകര സംഘടനകൾ അഫ്ഗാനിൽ വേരുറപ്പിക്കുന്നത് തടയണം
ഇന്ത്യൻ പ്രതിസന്ധി
താലിബാൻ - പാകിസ്ഥാൻ ബന്ധം ഇന്ത്യയ്‌ക്ക് ഭീഷണിയാണ്.
ചൈനയും താലിബാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാനിലെ സിക്ക്, ഹിന്ദു വംശജരുടെ സുരക്ഷയിൽ ആശങ്ക.
അഫ്ഗാനിലെ വികസന പദ്ധതികളിൽ ഇന്ത്യയ്‌ക്ക് 23,000 കോടി നിക്ഷേപം
ഈ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
അഫ്ഗാനിലെ പുതിയ പാർലമെന്റ് മന്ദിരം, കാബൂളിലെ 19-ാം നൂറ്റാണ്ടിലെ സ്റ്റോർ പാലസ് നവീകരണം, ബാലാ ഹിസാർ കോട്ട പുനരുദ്ധാരണം, കാബൂളിലെ ശതൂർ ഡാം ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ, കാബൂൾ നഗരത്തിൽ അടക്കം വൈദ്യുതി പദ്ധതികൾ, ആശുപത്രികൾ, പൊതുഗതാഗതം, റോഡ്, മറ്റ് അടിസ്ഥാന വികസന പദ്ധതികൾ തുടങ്ങിയവയിലാണ് ഇന്ത്യയുടെ നിക്ഷേപം.
ഇറാനിലെ ചബാഹർ തുറമുഖം വഴി അഫ്ഗാനുമായി വ്യാപാര ബന്ധം ഉറപ്പാക്കാനും താലിബാൻ സഹായം വേണം.
ഇന്ത്യ - അഫ്ഗാൻ വ്യോമ ഇടനാഴി
തുർക്ക്മാനിസ്ഥാൻ - അഫ്ഗാൻ - പാക് - ഇന്ത്യ പൈപ്പ് ലൈൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |