കൽപ്പറ്റ: അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ കയറ്റിയ എച്ച്.ജി.ബി ഗൂൺസ് ട്രക്കുകൾ ഇന്ന് രാത്രി 11 മണിക്ക് താമരശേരി ചുരം വഴി കയറുന്നതിനാൽ രാത്രി 8 മുതൽ ചുരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചുരം വഴി ട്രക്കുകൾക്ക് പോകാൻ കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകിയതിനാലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോടിലേക്കാണ് ട്രക്കുകൾക്ക് പോകേണ്ടത്. ഇന്ന് രാത്രി 8 മണി മുതൽ ജില്ലയിൽ നിന്നും താമരശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബദൽ മാർഗവും ക്രമീകരിച്ചു. എ.ഡി.എം എൻ.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
ബദൽ മാർഗം ഇങ്ങനെ
1. സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും കൽപ്പറ്റ വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും ഇന്ന് രാത്രി 8 മണി മുതൽ ബീനാച്ചി പനമരം വഴയോ,മീനങ്ങാടി പച്ചിലക്കാട് വഴിയോ വന്ന് പക്രംതളം ചുരം വഴി പോകേണ്ടതാണ്. മാനന്തവാടിയിൽ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
2. സുൽത്താൻ ബത്തേരി,മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ രാത്രി 9 മണിക്ക് ശേഷം കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ വഴി പക്രംതളം ചുരത്തിലൂടെ പോകേണ്ടതാണ്.
3. ബത്തേരി,കൽപ്പറ്റ ഭാഗങ്ങളിൽ നിന്നും തൃശൂർ,മലപ്പുറം ഭാഗങ്ങളലേക്ക് പോകുന്ന വാഹനങ്ങൾ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
4. രാത്രി 9 മണിക്ക് ശേഷം കൽപ്പറ്റ,മേപ്പാടി,പടിഞ്ഞാറത്തറ ഭാഗങ്ങളിൽ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും പോകാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |