തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ ശശിതരൂരിന് കേരളത്തിൽ ആരുടെയും പിന്തുണ കിട്ടില്ലെന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ പൊളിഞ്ഞു. തരൂരിന്റെ പത്രികയിൽ കേരളത്തിൽ നിന്ന് ഒപ്പിട്ടത് 15 പേർ. എം.കെ.രാഘവൻ എം.പി , മുൻ എം.എൽ.എമാരായ തമ്പാനൂർരവി, കെ.എസ്. ശബരിനാഥ്, കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു എന്നിവരുൾപ്പെടെയാണ് പിന്തുണയ്ക്കുന്നത്.
ഗ്രൂപ്പ് സമവായത്തിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനായ ശബരിനാഥിന്റെ പിന്തുണയാണ് കെ.പി.സി.സി നേതൃത്വത്തെ അമ്പരിപ്പിച്ചത്. പിന്തുണയ്ക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ശബരിനാഥ് ഫേസ്ബുക്ക് പോസ്റ്റുമിട്ടു. ഒപ്പിട്ടവരിൽ പരസ്യമായി പ്രതികരിച്ചതും ശബരിനാഥ് മാത്രമാണ്. പത്രികയിൽ ഒപ്പിടുന്നതിൽ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും അന്തിമമായി അവരുടെ പിന്തുണയും നേതൃത്വം നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്കായിരിക്കുമെന്നും മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നു.
1897ൽ അമരാവതി സമ്മേളനത്തിൽ സി.ശങ്കരൻ നായർ പാർട്ടി പ്രസിഡന്റായശേഷം ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.അതും മറ്റൊരു പാലക്കാട്ടുകാരനെന്നത് 125 വർഷത്തിനുശേഷമുള്ള കൗതുകം.
#ശബരിനാഥിന്റെ വാദം
(ഫേസ് ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം)
ഒരു പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രമാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ 21-ാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവില്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയ ആശയവിനിമയങ്ങൾ നടത്താൻ തരൂരിനുള്ള മികവ് അനുകൂല ഘടകമായി തോന്നുന്നു. മോദിയും ബി.ജെ.പിയും മുന്നോട്ടു വയ്ക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന് വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.
ലോകത്തിൽ ഉണ്ടാവുന്ന സാമൂഹിക, സാംസ്കാരിക കാര്യങ്ങൾ ഉൾക്കൊണ്ടു മാത്രമെ ഇനി ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാൻ കഴിയുകയുള്ളു. ഈ മാറ്റങ്ങൾ പാർട്ടി കൂടുതലായി ഉൾക്കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കികണ്ട്, ഓരോ മാറ്റത്തെക്കുറിച്ചും കൃത്യമായി പഠിച്ച് രാഷ്ട്രീയത്തിൽ അപ്ഡേറ്റു ചെയ്യുന്ന ഡോ.തരൂരിലൂടെ ഇത് സാധിക്കും.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച-താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റംപറഞ്ഞിട്ടില്ല. പലരും പലകാരണങ്ങളാലും പാർട്ടിവിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്ത രീതിയിലാണെങ്കിലും അദ്ദേഹം നൂറ് ശതമാനം ഒരു കോൺഗ്രസുകാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |