തിരുവനന്തപുരം: ആറ്റിങ്ങൽ ചാത്തമ്പറയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മണികണ്ഠന്റെ തട്ടുകടയ്ക്ക് 5000 രൂപയാണ് പിഴ ഈടാക്കിയതെന്നും മൂന്നുദിവസം സാവകാശമുണ്ടായിട്ടും മണിക്കൂറുകൾക്കുള്ളിൽ പിഴയടച്ച് കടതുറക്കാൻ അനുമതി വാങ്ങിയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
അമ്പതിനായിരം രൂപ പിഴ ഈടാക്കിയതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ പറഞ്ഞു. ഭക്ഷണത്തെ കുറിച്ച് ജൂൺ 16ന് ഭക്ഷ്യസുരക്ഷാ ആറ്റിങ്ങൽ സർക്കിളിന് പരാതി ലഭിച്ചിരുന്നു. 28ന് വൈകിട്ടാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ കടയുടെ ലൈസൻസ് ആവശ്യപ്പെട്ടെങ്കിലും അത് ഇല്ലെന്നായിരുന്നു കടയിലുണ്ടായിരുന്ന മണികണ്ഠന്റെ ഭാര്യാ സഹോദരി ഗിരിജ പറഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥർ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി ഗിരിജയിൽ നിന്നു ഒപ്പിട്ടു വാങ്ങി. തൈക്കാടുള്ള ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി ലൈസൻസ് വാങ്ങിയശേഷം കട തുറക്കണമെന്നും നിർദ്ദേശിച്ചു. 30ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണികണ്ഠനും ഗിരിജയും ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഓഫീസിലെത്തി. വൃത്തിഹീനമായ സാഹചര്യം മാറ്റിയെന്നും ആവശ്യമായ പാത്രങ്ങൾ വാങ്ങിയെന്നും അറിയിച്ചു. 5000രൂപ പിഴ അടയ്ക്കണമെന്നും മൂന്നുദിവസത്തെ സമയപരിധിയുണ്ടെന്നും ആറ്റിങ്ങൽ ട്രഷറിയിൽ അടച്ചശേഷം സർക്കിൾ ഓഫീസിൽ അറിയിച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എന്നാൽ, അന്ന് 4.30തോടെ തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ പണമടച്ച രസീതുമായെത്തി തുറക്കാനുള്ള അനുമതി വാങ്ങി.
@ലൈസൻസിന് 2000രൂപ
തട്ടുകടകൾക്ക് പ്രതിവർഷം 100രൂപയുടെ ലൈസൻസാണ് ആവശ്യം. വാർഷിക വിറ്റുവരവ് 12ലക്ഷത്തിൽ കൂടുതലുള്ള കടകൾക്ക് 2000രൂപയാണ് ഈടാക്കുന്നത്. മണികണ്ഠൻ 2000 രൂപയുടെ ലൈസൻസിന് ഫീസ് അടച്ച് അപേക്ഷ നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |