തിരുവനന്തപുരം: ദേശീയ എൻജിനിയറിംഗ് പരീക്ഷയിൽ (ജെ.ഇ.ഇ) 99.993 പെർസന്റൈൽ നേടി കേരളത്തിൽ ഒന്നാമതെത്തിയ കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിന്റെ അടുത്ത ലക്ഷ്യം ആഗസ്റ്റിൽ നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്‌ഡ് പരീക്ഷയിലും പ്രകടനം ആവർത്തിക്കാൻ. മോഹം ഐ.ഐ.ടിയിൽ കംപ്യൂട്ടർ സയൻസ് പഠനം.
പത്താം ക്ളാസ് മുതൽക്കേ കവടിയാറിലെ കോച്ചിംഗ് സെന്ററിൽ പരിശീലനം തുടങ്ങി. പ്ളസ് വൺ മുതൽ പാലായിൽ ചേർന്നു. ദിവസവും ഓരോ വിഷയത്തിൽ നിന്ന് 50 ചോദ്യങ്ങൾക്ക് വീതം ഉത്തരമെഴുതി പരിശീലിച്ചായിരുന്നു ജെ.ഇ.ഇ മെയിൻ പഠനം. പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് റഫർ ചെയ്യും. ഫേസ്ബുക്ക്, ട്വിറ്റർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇല്ല. പഠനാവശ്യത്തിന് വാട്ട്സ്ആപ്പ് ഉപയോഗിക്കും. തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ തോമസ് പ്ളസ് ടു ഫലം കാത്തിരിക്കുകയാണ്. വി.എസ്.എസ്.സിയിൽ എൻജിനിയറായ കേശവദാസപുരം കാക്കനാട് ലെയിൻ കാവ്യാഞ്ജലിയിൽ ബിജു തോമസും ഗവ.വനിതാ കോളേജിലെ ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രാെഫസർ റീനി രാജനുമാണ് മാതാപിതാക്കൾ. സഹോദരൻ പോൾ ബിജു വിശ്വപ്രകാശ് സെൻട്രൽ സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ്.
അഡ്വാൻസ്ഡ് പരീക്ഷ ആഗസ്റ്റ് 28ന്
ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ 21 മുതൽ 30 വരെ നടക്കും. രണ്ട് സെഷന്റെയും ഫലം വന്നിട്ടേ അന്തിമ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഐ.ഐ.ടി പ്രവേശനത്തിനുള്ള അഡ്വാൻസ്ഡ് പരീക്ഷയ്‌ക്ക് അവസരം ലഭിക്കും. ആഗസ്റ്റ് 28നാണ് അഡ്വാൻസ്ഡ് പരീക്ഷ. അതിനുശേഷമാകും ഐ.ഐ.ടി പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |