തൃക്കാക്കര: തൃക്കാക്കര കൂട്ടമാനഭംഗക്കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് തൃക്കാക്കര സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളും കേസിലെ പ്രതികളും തമ്മിൽ പണമിടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൊഴിയെടുക്കുന്നത്.
ഇയാൾക്ക് പ്രതികളിലൊരാളായ തിരുവനന്തപുരം സ്വദേശി ശശി കടം നൽകിയ പണം തിരികെ ചോദിച്ചതാണ് പീഡന പരാതിക്ക് കാരണമെന്ന സംശയം പൊലീസിനുണ്ട്. ഒമ്പത് ലക്ഷം രൂപയാണ് ഇയാൾ ശശിക്ക് നൽകാനുള്ളത്. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് കബളിപ്പിച്ച കേസിൽ ഇയാൾ കുറേക്കാലം ജയിലിലായിരുന്നു.ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ ശശിയോട് വീണ്ടും പണം ചോദിച്ചെങ്കിലും കൊടുത്തില്ല. കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനോടും പെരുമ്പാവൂർ സ്വദേശി രാജീവിനോടും കടം ചോദിച്ചു. അവരും പണം നൽകിയില്ല. ശശിയാണ് ഇയാൾക്ക് സി.ഐ സുനുവിനെയും രാജീവിനെയും പരിചയപ്പെടുത്തിയത്. പണം തിരികെ ചോദിച്ചതോടെ ഇയാളുടെ മംഗലാപുരത്തെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും എതിർപ്പ് മൂലം നടന്നില്ല. ഇയാളെ ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സി.ഐയെ വിട്ടയച്ചു
പൊലീസ് കസ്റ്റഡിയിലെടുത്ത സി.ഐ പി.ആർ. സുനുവിനെ അറസ്റ്റ് ചെയ്യാൻ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇന്നലെ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 10ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |