₹ചെയർപേഴ്സണ് ഉൾപ്പെടെ പരിക്ക്
തൃക്കാക്കര: നഗരസഭാ കൗൺസിൽ യോഗത്തിനിടെ ഭരണ,പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. പരിക്കേറ്റ ചെയർപേഴ്സൻ അജിത തങ്കപ്പൻ ഉൾപ്പെടെ ഇരുപക്ഷത്തേയും ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ നടന്ന പണക്കിഴി വിവാദത്തെത്തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേടായ, ചെയർപേഴ്സണിന്റെ കാബിന്റെ ലോക്ക് ,ലോക്ക്-ഗ്ളാസ് എന്നിവ നന്നാക്കിയ വകയിൽ എണ്ണായിരം രൂപ മുൻകൂർ അനുമതി നൽകിയത് പ്രതിപക്ഷം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ബഹളവും കൈയാങ്കളിയും. പൊതുമുതൽ നശിപ്പിച്ചവരുടെ കൈയിൽനിന്ന് ഈ തുക ഈടാക്കണമെന്ന് സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ്, കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിനു പിന്നിൽ പ്രതിപക്ഷ കൗൺസിലർമാരല്ലെന്നും ഭരണകക്ഷിക്കാരാണെന്നും കാണിച്ച് പൊലീസിലും സെക്രട്ടറിക്കും തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്സൺ തിരിച്ചടിച്ചു. ഈ അജൻഡ വോട്ടിനിടണമെന്ന് എൽ.ഡി.എഫ് കൗൺസിലർ ജിജോ ചിങ്ങംതറ ആവശ്യപ്പെട്ടതോടെ പിന്തുണയുമായി ഭരണപക്ഷത്തുള്ള ചിലരും രംഗത്തെത്തി. തർക്കം രൂക്ഷമായതോടെ അജൻഡ മുഴുവൻ പാസാക്കിയതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചു. തുടർന്ന് ഹാളിൽ നിന്നിറങ്ങിപ്പോകാനുള്ള ശ്രമം എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞതോടെ തർക്കം കൈയാങ്കളിയിലേക്ക് മാറി. ചെയർപേഴ്സണുൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |