കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിംഗ്. തീപാറിയ പ്രചാരണം നടന്നെങ്കിലും മുൻ വർഷത്തെ 69.27 ശതമാനത്തിൽ 0.52 ശതമാനം കുറവ്. 2016ലെ 71.4 ശതമാനമാണ് മണ്ഡലത്തിലെ ഉയർന്ന പോളിംഗ്. വോട്ടിംഗ് യന്ത്രങ്ങൾ എറണാകുളം മഹാരാജാസ് കോളേജിലാണ് സൂക്ഷിക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾത്തന്നെ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12ന് 39.34 ശതമാനമായി വർദ്ധിച്ചത് നേതാക്കളിൽ ആവേശം വർദ്ധിപ്പിച്ചു.
6-ാം നമ്പർ ബൂത്തായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി.എസിൽ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആൽബിൻ അറസ്റ്റിലായി. ഇടപ്പള്ളി ഹൈസ്കൂളിൽ കാനഡയിലുള്ളയാളുടെ വോട്ട് രേഖപ്പെടുത്തിയത് തിരിച്ചറിഞ്ഞെങ്കിലും ആൾ ഓടി രക്ഷപ്പെട്ടു. പരാതി ഉയർന്ന ബൂത്തുകളിലെ വോട്ടിംഗ് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടപ്പള്ളി മരോട്ടിച്ചോട് സെന്റ് ജോർജ് എൽ.പി സ്‌കൂൾ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ പി. വർഗീസ് മദ്യപിച്ചെത്തിയതിനെ തുടർന്ന് പകരം ആളെ നിയോഗിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
വോട്ടുനില
ആകെ വോട്ട്: 1,96,805
പോൾ ചെയ്തത്: 1,35,320
ശതമാനം: 68.75
പുരുഷന്മാർ: 67,152 (70.42%)
സ്ത്രീകൾ: 68,167 (67.13%)
ട്രാൻസ്‌ജെൻഡർ: 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |