തിരുവനന്തപുരം: ഇന്ന് വൃശ്ചികത്തിലെ തൃക്കാർത്തിക. ഹൈന്ദവർക്ക് ജീവിതം പ്രകാശമാനമാക്കുന്ന ആഘോഷദിനം. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മൺചെരാതുകളിലും കാർത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷിക്കും. കാർത്തിക ദേവീപ്രീതി ചൊരിയുമെന്നാണ് വിശ്വാസം.
വൃശ്ചികത്തിലെ കാർത്തിക ഭഗവതിയുടെ ജന്മദിനമാണ്. അഗ്നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തിക. ഈ നാളിൽ നക്ഷത്രത്തിന്റെ ശക്തി കൂടുമെന്നാണ് വിശ്വാസം. ശകവർഷത്തിലും തമിഴിലും വൃശ്ചികമാസത്തിന്റെ പേരു തന്നെ കാർത്തിക എന്നാണ്. തമിഴ്‌നാട്ടിലാണ് കാർത്തിക പ്രധാനമെങ്കിലും കേരളത്തിൽ, പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ തൃക്കാർത്തിക പ്രധാന ആഘോഷമാണ്. അധർമ്മത്തിന്റെ മേൽ പരാശക്തി പൂർണ വിജയം നേടിയ ദിവസമായും തൃക്കാർത്തിക ആചരിക്കുന്നു.
മത്സ്യമാംസാദികൾ ത്യജിച്ച് വ്രതത്തോടെയാണ് ഭക്തർ കാർത്തിക ദീപം തെളിയിക്കുന്നത്. സന്ധ്യയ്‌ക്ക് വീടുകളിലും വഴിയോരങ്ങളിലും മൺചെരാതുകളിൽ എണ്ണത്തിരിയിട്ട് ദീപം തെളിയിക്കുന്നതാണ് രീതി. ഇപ്പോൾ മെഴുകുതിരികളാണ് കൂടുതൽ . ഗ്രാമങ്ങളിൽ വാഴത്തടകളിലും കവുങ്ങിൻ തടിയിലും ഓലകെട്ടി ഉയർത്തി സന്ധ്യയ്ക്ക് കത്തിക്കുന്നതും കാർത്തികയ്ക്ക് പതിവാണ്. വീടുകളിൽ തെരളി, ഇലയട എന്നിവ തയ്യാറാക്കും. കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ച് കഴിക്കുന്നതും കാർത്തികയുടെ രുചിയാണ്. ഇതിനുള്ള കിഴങ്ങു വർഗ്ഗങ്ങൾ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |