തൃശൂർ: സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും പതിനെട്ട് വർഷത്തിനിടെ 50,000 പേർ കുറഞ്ഞിട്ടുണ്ടെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുടുംബവർഷ സമാപനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ മെത്രാനായി താൻ ചുമതലയേറ്റപ്പോൾ ഉണ്ടായിരുന്നവർ ഇപ്പോഴില്ല. സഭ വളരുകയാണോ തളരുകയാണോ? വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവർ വിശ്വാസമുള്ളവരെ കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽ പെട്ടുപോയിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോകുന്നത്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാത്തവരുടെ എണ്ണം കൂടുന്നു. ഇന്ന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണ്. സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടക്കുന്നു. സഭയെ തകർക്കാൻ വൈദികർക്കും കന്യാസ്ത്രീകൾക്കും മെത്രാൻമാർക്കുമെതിരായ പ്രവർത്തനം നടന്നു. ഇപ്പോൾ സഭാശത്രുക്കൾ കുടുംബങ്ങൾക്കെതിരായി പ്രവർത്തിക്കുന്നു.
തൃശൂർ അതിരൂപതയിൽ 35 കഴിഞ്ഞവരും വിവാഹം കഴിക്കാത്തവരുമായ 10000-15000 യുവാക്കളുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത് അനേകായിരമാണ്. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ സഭയേയോ ലോകത്തെയോ സമൂഹത്തെയോ രക്ഷിക്കാനാവില്ല. ജസ്റ്റിസ് കുര്യൻ ജോസഫ് വിഷയാവതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |