കൊച്ചി: കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിക്കുന്ന, കേരളകൗമുദി വിഷ്വൽ എഡിറ്റർ ടി.കെ. സജീവ് കുമാർ രചിച്ച 'പത്രരൂപകല്പന' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് ഡയറക്ടർ എസ്. ഹരികിഷോർ നിർവഹിച്ചു. സംവിധായകൻ വി.കെ. പ്രകാശ് ഏറ്റുവാങ്ങി.
നമ്മൾ പിന്തുടരുന്ന ഏതുമേഖലയിലും നമുക്കുള്ള താത്പര്യവും പ്രതിബദ്ധതയും വഴിയിലെ പ്രതിബന്ധങ്ങളെ നേരിടാൻ സഹായിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽ വി.കെ. പ്രകാശ് പറഞ്ഞു.
അക്കാഡമിയുടെ മീഡിയ ക്ളബ് പദ്ധതിയുടെ ഭാഗമായാണ് പത്രരൂപകല്പന പ്രസിദ്ധീകരിച്ചത്. ടി.കെ. സജീവ് കുമാർ പുസ്തകം പരിചയപ്പെടുത്തി.
മീഡിയ അക്കാഡമി ഫോട്ടോ ജേർണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും ഹരികിഷോർ നിർവഹിച്ചു. പുതിയ മാദ്ധ്യമ സങ്കേതങ്ങൾ വളരുമ്പോൾ ഫോട്ടോഗ്രാഫിയുടെ സാദ്ധ്യത വർദ്ധിക്കുകയാണെന്ന് ഹരികിഷോർ പറഞ്ഞു. കലാലയങ്ങൾ നല്കുന്ന അവസരം, സ്വാതന്ത്ര്യം, അനുഭവം എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നത് വിദ്യാർത്ഥിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം പകർത്തുക മാത്രമല്ല, ചിത്രം സൃഷ്ടിക്കുകയും അങ്ങനെ സമൂഹത്തെ മാറ്റുകയുമാണ് ഫോട്ടോഗ്രാഫർമാർ ചെയ്യേണ്ടതെന്ന് പുലിറ്റ്സർ പ്രൈസ് അവാർഡ് നേടിയ ഫോട്ടോ ജേർണലിസ്റ്റ് ബാർബറ ഡേവിഡ്സണിനെ ഉദ്ധരിച്ച് ചടങ്ങിൽ അദ്ധ്യക്ഷനായ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. സെക്രട്ടറി ചന്ദ്രഹാസൻ വടുതല, കോഴ്സ് കോഓർഡിനേറ്റർമാരായ ലീൻ തോബിയാസ്, ബി.ചന്ദ്രകുമാർ, ഖലീജ് ടൈംസ് ചീഫ് ഫോട്ടോഗ്രാഫർ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |