തിരുവനന്തപുരം:ഇന്ന് മുതൽ കള്ള് പാഴ്സലായി നൽകാനുള്ള അനുമതി കള്ള് വ്യവസായത്തിന് നേരിയ ആശ്വാസമാവും. ചെലവില്ലാതായതോടെ പാലക്കാടൻ തോപ്പുകളിൽ ആയിരക്കണക്കിന് ലിറ്റർ കള്ളാണ് ദിവസങ്ങളായി ഒഴുക്കി കളഞ്ഞത്. ചെത്ത് നിർത്താനുമാവില്ല. കള്ള് കമഴ്‌ത്തി കളയുമ്പോഴും ചെത്തു തൊഴിലാളികൾക്ക് കൂലി കൊടുക്കേണ്ടതിനാൽ കരാറുകാർക്ക് വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടത്.
ഒരു തെങ്ങ് ചെത്തിന് ഒരുക്കിയാൽ ഒരു മാസമെങ്കിലും കഴിയുമ്പോഴേ ശരിയായി കള്ള് കിട്ടിത്തുടങ്ങൂ. അതിനാൽ തുടങ്ങുന്ന തെങ്ങുകളിലെ ചെത്ത് നിർത്താനാവില്ല. മേയ് എട്ടിനാണ് ഷാപ്പുകൾ അടഞ്ഞത്. ചെത്തുന്ന കള്ള് 48 മണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചു വയ്ക്കാനുമാവില്ല.
കണ്ണൂർ, തിരുവനന്തപുരം ഒഴികെയുള്ള മിക്ക ജില്ലകളിലും പാലക്കാടൻ തോപ്പുകളിൽ നിന്നാണ് കള്ള് എത്തുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ കള്ളിന് ചെലവ് കുറവാണ്. ബാറുകളും വിദേശ മദ്യവില്പനശാലകളും അടഞ്ഞു കിടക്കുന്നതിനാൽ ഇക്കുറി നല്ല ചെലവുണ്ടാവുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ.
ഷാപ്പിൽ ആവശ്യക്കാർ കൊണ്ടുവരുന്ന കുപ്പികളിലോ പാത്രങ്ങളിലോ ഒരാൾക്ക് മൂന്ന് ലിറ്റർ വരെ കള്ള് നൽകും. കള്ള് പെട്ടെന്ന് വിറ്റ് തീരാനാണ് സാദ്ധ്യത. കള്ള് നീക്കം സാധാരണ നിലയിൽ ആയാലേ പാട്ടമുള്ള മുഴുവൻ തെങ്ങും ചെത്താനിടയുള്ളൂ.
വിവിധ ജില്ലകളിൽ നിന്നുള്ള കരാറുകാരാണ് പാലക്കാടൻ തോപ്പുകൾ പാട്ടത്തിെനെടുത്ത് ചെത്തിക്കുന്നത്. ഒരു തെങ്ങിന് രണ്ട് ലിറ്റർ കള്ളെന്ന കണക്കിനാണ് ചെത്തിന് ലൈസൻസ് നൽകുക. എന്നാൽ മിക്ക തെങ്ങുകളിൽ നിന്നും മൂന്ന് മുതൽ നാലു ലിറ്റർ വരെ കള്ള് കിട്ടും. വേനൽക്കാലത്തൊഴികെ, മുഴുവൻ കള്ളിനും ആവശ്യക്കാരില്ലാത്തതിനാൽ പാട്ടത്തിനെടുക്കുന്ന മുഴുവൻ തെങ്ങും എല്ലാ ദിവസവും ചെത്തിക്കാറില്ല. 500 മുതൽ 700 രൂപവരെയാണ് ഒരു വർഷത്തേക്ക് ഒരു തെങ്ങിന്റെ പാട്ടം.
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് പാലക്കാടൻ തോപ്പുകളിൽ ചെത്തിനുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |