തിരുവനന്തപുരം: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച കേരള ട്രാവൽ മാർട്ട്, കൊവിഡ് മങ്ങലേൽപ്പിച്ച ടൂറിസം മേഖലയ്ക്ക് ഊർജ്ജം പകർന്നതായി ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ട്രാവൽ മാർട്ട് അവലോകന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റുകൾ മദ്ധ്യപൂർവേഷ്യയിൽ നിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കും.
സഞ്ചാരികളിൽ കേരള ടൂറിസം മേഖലയെക്കുറിച്ചുള്ള കൊവിഡാനന്തര ആശങ്കകൾ അകറ്റാൻ കേരള ടൂറിസം മാർട്ട് സഹായകമായതായി ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു. 234 വിദേശ ബയർമാരും 897 ആഭ്യന്തര ബയർമാരുമുൾപ്പെടെ 1200ഓളം ബയർമാർ പങ്കെടുത്ത ടൂറിസം മാർട്ടിൽ മൂന്ന് ദിവസത്തിനകം 55,000 വാണിജ്യ കൂടിക്കാഴ്ചകൾ നടന്നതായി ടൂറിസം മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും 59 വിദേശ രാജ്യങ്ങളിൽ നിന്നും പ്രാതിനിദ്ധ്യം ഉണ്ടായിരുന്നു.
മലബാർ ടൂറിസമാണ് ഇക്കുറി ട്രാവൽ മാർട്ട് മുന്നോട്ടു വച്ച ആകർഷണങ്ങളിലൊന്ന്. ആദ്യമായാണ് വിമാനം ചാർട്ടർ ചെയ്ത് സഞ്ചാരികളെ മലബാർ ടൂറിസം വീക്ഷിക്കാൻ എത്തിച്ചത്. മദ്ധ്യകേരളം, തെക്കൻ കേരളം എന്നിവ ഉൾപ്പെടുത്തി രണ്ട് പ്രത്യേക ടൂർ പരിപാടികളും ടൂറിസം മാർട്ടിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കെ.ടി.എം സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ്, മുൻ പ്രസിഡന്റ് ഇ.എം. നജീബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |