SignIn
Kerala Kaumudi Online
Friday, 26 April 2024 1.33 PM IST

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: ആഭരണങ്ങൾ കണ്ടെത്താനായില്ല

train-crime

 പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു

കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ മുളന്തുരുത്തി റെയിൽവേസ്റ്റേഷനിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. യുവതിയിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങൾ എവിടെയാണ് വിറ്റതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. മുളന്തുരുത്തി സ്റ്റേഷനിൽ നിന്ന് കയറിയ യുവതിയാണ് കഴിഞ്ഞ മാസം 28ന് ആക്രമിക്കപ്പെട്ടത്. സ്റ്റേഷൻ വിട്ടയുടൻ ഒലിപ്പുറം ഭാഗത്തുവച്ചായിരുന്നു ആക്രമണം. മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പുറത്തെറിഞ്ഞശേഷം ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിർത്തപ്പോൾ സ്‌ക്രൂ ഡ്രൈവർ കഴുത്തിൽ കുത്തിക്കയറ്റുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും കവർന്നു. ടോയ്‌ലറ്റിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ കുതറിയ യുവതി പുറത്തേക്ക് ചാടുകയായിരുന്നു. ഡി ഒൻപത് കോച്ചിൽ യുവതി കയറിയത് കണ്ട് ട്രെയിൽ വിടുന്നതിന് മുമ്പ് പത്താം നമ്പർ കോച്ചിൽ നിന്നിറങ്ങി ഇതിൽ കയറുകയായിരുന്നെന്ന് പ്രതി പറഞ്ഞു. വാതിലുകൾ അടച്ചശേഷമാണ് ഫോണിൽ സംസാരിച്ചിരുന്ന യുവതിയെ ആക്രമിച്ചത്. യുവതി പുറത്തേക്ക് വീണ സ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. ആക്രമണത്തിന് ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവർ വാങ്ങിയ ആലപ്പുഴയിലെ കടയിലും ഇയാളെ എത്തിച്ച് തെളിവെടുത്തു.

യുവതിയെ ആക്രമിച്ച ശേഷം അതേ ട്രെയിനിൽ സഞ്ചരിച്ച ബാബുക്കുട്ടൻ കരുനാഗപ്പള്ളിയിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. ചെങ്ങന്നൂരിൽ ഇറങ്ങാനായിരുന്നു ശ്രമം. സ്‌റ്റേഷേനിൽ പൊലീസിനെ കണ്ടതിനാൽ ഇറങ്ങിയില്ല. യുവതിയുടെ ബാഗിലുണ്ടായിരുന്ന ഐഡന്റിറ്റി കാർഡ് ചെങ്ങന്നൂരിൽ ഉപേക്ഷിച്ചു. കാർഡ് ലഭിച്ചതിനാൽ പ്രതി ചെങ്ങന്നൂരിൽ ഇറങ്ങി മുങ്ങിയെന്നാണ് പൊലീസ് കരുതിയത്. പത്തനംതിട്ടയിലെ ചിറ്റാർ വനമേഖലയിൽ നിന്ന് അറസ്റ്റിലായ ബാബുക്കുട്ടനെ നാലു ദിവസത്തേക്കാണ് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ ലഭിച്ചത്. അതിനകം സ്വർണാഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ എന്തു ചെയ്‌തെന്ന് ബാബുക്കുട്ടൻ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളിയിൽ പണയം വച്ചെന്നാണ് പറയുന്നത്. ഏത് സ്ഥാപനമെന്ന് പറയുന്നില്ല. സ്വർണാഭരണങ്ങൾ വിറ്റിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അപസ്മാരരോഗിയായ ഇയാളെ സമ്മർദ്ദത്തിലാക്കി വിവരങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിയുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.