അമ്പലപ്പുഴ: കടലിൽ വച്ച് അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ കൈവിരലുകൾ ചികിത്സ വൈകിയതിനാൽ തുന്നിച്ചേർക്കാനായില്ല. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കുരുട്ടൂർ പറമ്പിൽ വിജയകുമാറിനാണ് (64) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദുരനുഭവം ഉണ്ടായത്. രണ്ട് വിരലുകൾ പൂർണമായും രണ്ട് വിരലുകൾ ഭാഗികമായും മുറിച്ചുനിക്കി.
തിങ്കളാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ പുറംകടലിൽ വച്ചായിരുന്നു അപകടം. മത്സ്യബന്ധന ബോട്ടിലെ ഡ്രൈവറായ വിജയകുമാറിന്റെ വലതുകൈ ബെൽറ്റിനിടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബോട്ടിൽ ഇദ്ദേഹത്തെ വളഞ്ഞവഴിയിലെത്തിച്ചു. തുടർന്ന് 1.30 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
വലത് കൈയിലെ നാല് വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ശസ്ത്രക്രിയ നടന്നത് രാത്രി എട്ടോടെയാണ്. മറ്റ് ശസ്ത്രക്രിയകളുടെ തിരക്കുള്ളതിനാലാണ് ശസ്ത്രക്രിയ വൈകിയതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വിജയകുമാറിന്റെ ബന്ധുക്കൾ പറയുന്നു.
45 വർഷമായി മത്സ്യബന്ധനം നടത്തി കുടുംബം പോറ്റിയിരുന്ന വിജയകുമാറിന് ഇനി ജോലിക്കും പോകാനാവില്ല. ഇതോടെ നിർദ്ധന കുടുംബത്തിന്റെ വരുമാനവും നിലച്ചു. വിജയകുമാർ പരാതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |