തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഈട്ടിത്തടി കടത്തിയ കേസിൽ ആരോപണ വിധേയനായ റോജി അഗസ്റ്റിൻ ഫെബ്രുവരി ഒമ്പതിന് സൗത്ത് വയനാട് വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ എത്തിയിരുന്നതായി മൊഴി. ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്‌കുമാർ കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ മൊഴിയുള്ളത്. മേപ്പാടി ഫോറസ്റ്റ് ഓഫീസർ എം.കെ.ഷമീർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായ പി.എസ് ഷോഭിത, കെ.കെ. ജനാർദനൻ, ആൻസിയ എന്നിവരാണ് മൊഴി നൽകിയത്.
ഫെബ്രുവരി 9ന് രാവിലെ 11നും 12നും ഇടയിൽ ഒരാൾ സീനിയർ സൂപ്രണ്ടിന്റെ ക്യാബിനിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടെന്നാണ് ഓഫീസ് അസിസ്റ്റന്റ് പി.എസ് ഷോഭിതയുടെ മൊഴി. മറ്റ് ജീവനക്കാരനായ ജനാർദ്ദനൻ, കെ.കെ. ആൻസിയ എന്നിവരും 9 ന് രാവിലെ പതിനൊന്നോടെ സീനിയർ സൂപ്രണ്ട് ഒരാളുമായി സംസാരിച്ചിരുന്നത് കണ്ടെന്ന് മൊഴി നൽകി.
റോജി അഗസ്റ്റിൻ ഒമ്പതിന് ഓഫീസിലെത്തി ആറാം തീയതി പാസ് ലഭിച്ച രീതിയിൽ രേഖ സമ്പാദിക്കുകയായിരുന്നു. സീനിയർ സൂപ്രണ്ടിന്റെ ഒപ്പുള്ള രസിത് വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓർമ്മപ്പിശക് മൂലമാണ് ആറാം തീയതി എന്നെഴുതിയതെന്നാണ് സീനിയർ സൂപ്രണ്ടിന്റെ വിശദീകരണം. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
മേപ്പാടി ഫോറസ്റ്റ് ഓഫീസർ എം.കെ. ഷമീറിന്റെ മൊഴി
താൻ ജനുവരി രണ്ടിനാണ് ചാർജെടുത്തത്. നേരത്തെ ജോലി ചെയ്ത ഷോല നാഷണൽ പാർക്ക് റേഞ്ചിൽ ഔദ്യോഗിക ആവശ്യങ്ങളുള്ളതിനാൽ ഒമ്പതാം തീയതിവരെ അവധിയിലായിരുന്നു. തിരിച്ച് ഓഫീസിലെത്തിയപ്പോൾ മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ എന്ന സ്ഥലത്ത് മുറിച്ചിട്ട ഈട്ടി മരങ്ങൾ നീക്കുന്നതിൽ തീരുമാനം എടുക്കാൻ 14 അപേക്ഷകളുള്ളതായി കണ്ടു. മരങ്ങളുടെ ഉടമാസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും അപേക്ഷകർ ഹാജരാക്കിയിട്ടില്ലെന്ന് ഫയലുകളിൽ നിന്ന് മനസിലായി. സെക്‌ഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടുകളും വില്ലേജ് ഓഫീസർ സമർപ്പിച്ച സാക്ഷ്യപത്രവും അപൂർണവും അവ്യക്തവുമായതിനാലാണ് മുറിച്ചിട്ട മരങ്ങൾ കടത്താൻ അനുമതി നൽകാതിരുന്നത്.
( ഷമീറിന്റെ ഉറച്ച നിലപാടാണ് അതുവരെ മൂടിവച്ചിരുന്ന മരംമുറി പുറത്തുകൊണ്ടുവന്നത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |