കൊച്ചി: തണൽമരങ്ങൾ മുറിച്ചുമാറ്റുന്ന ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവമാവുന്നു. പാലാരിവട്ടം എസ്.ബി.ഐയുടെ മുൻവശം ഓട്ടോറിക്ഷ തൊഴിലാളികൾക്കും കാൽനടയാത്രക്കാർക്കും തണലായിരുന്ന ഇലഞ്ഞി മരത്തിന്റെ മുഴുവൻ ചില്ലകളും കഴിഞ്ഞദിവസം രാത്രി പിക്കപ്പ് വാഹനത്തിലെത്തിയ സംഘം മുറിച്ചുകടത്തി. റോഡരികിൽ ഏഴു വർഷം മുമ്പ് മെട്രോ അധികൃതർ നട്ട മരമാണിത്.
നിക്ഷിപ്ത താത്പര്യങ്ങളുള്ളവരുടെ ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഇത്തരം സംഘങ്ങൾ രാത്രിയിൽ മരങ്ങൾ മുറിക്കുന്നതിനു പുറമേ കരിഞ്ഞുപോകാൻ മെർക്കുറിയോ മറ്റു രാസവസ്തുക്കളോ പ്രയോഗിക്കും.
സംഭവത്തിൽ റിനൈ മെഡ്സിറ്റി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പാലാരിവട്ടം പൊലീസിനും കെ.എം.ആർ.എൽ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. മുമ്പും നഗരത്തിൽ സമാനമായ രീതിയിൽ മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ ട്രീ കമ്മിറ്റിയാണ് മരംമുറിക്കാൻ അനുമതി നൽകുന്നത്. ഈ കേസിൽ അന്വേഷണം പൊലീസിന് കൈമാറുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
മുമ്പും സമാന സംഭവങ്ങൾ
ഇടപ്പള്ളി ടോളിലും കഴിഞ്ഞ വർഷം സമാനരീതിയിൽ മരം മുറിച്ചു മാറ്റിയിരുന്നു. ജുമാ മസ്ജിദിനു മുന്നിൽ ദേശീയ പാതയിലെ അഞ്ച് തണൽമരങ്ങളാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. പണം നൽകിയാണ് അന്ന് പ്രതികളെക്കൊണ്ട് മരം മുറിച്ചുമാറ്റിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കടകളുടെയും മറ്റും ബോർഡ് മറയ്ക്കുന്ന രീതിയിൽ ചില്ലകൾ വളരുമ്പോൾ പലരും ഇത്തരത്തിൽ മരങ്ങൾ ക്വട്ടേഷൻ നൽകി മുറിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള സംഘമാണോ പാലാരിവട്ടത്തെ സംഭവത്തിനും പിന്നിലെന്ന സംശയത്തിലാണ് ഓട്ടോത്തൊഴിലാളികൾ.
ഓട്ടമില്ലാത്ത സമയത്ത് ചൂടിൽനിന്നു രക്ഷപ്പെടാൻ ഈ മരത്തണലിലാണ് ഇരുന്നിരുന്നത്. വേനലിൽ ഇത്തരത്തിൽ മരം വെട്ടുന്നത് അംഗീകരിക്കാനാവില്ല. ശക്തമായ നടപടി ആവശ്യം.
ജെയിംസ്
ഓട്ടോ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |