തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ബെന്നിച്ചൻ അനുമതി നൽകിയതെന്നാണ് റിപ്പോർട്ടിൽ. ഈ മാസം 20ന് പുതിയ വനംമേധാവിയെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ യോഗം ചേരാനിരിക്കെയാണ് വനം പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.
വനംവകുപ്പ് മേധാവിയായ പി.കെ.കേശവൻ ഈ മാസം 30ന് വിരമിച്ചാൽ പിന്നീട് ഏറ്റവും സീനിയറായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ്. റിപ്പോർട്ട് അംഗീകരിച്ച് കുറ്റവിമുക്തനാക്കിയാലെ പുതിയ വനംമേധാവിയെ കണ്ടെത്താനുള്ള പട്ടികയിൽ ബെന്നിച്ചനെ പരിഗണിക്കൂ.
2021 നവംബർ ഒന്നിനാണ് മുല്ലപ്പെരിയാറിൽ ബേബിഡാമിന് ബലംകൂട്ടാൻ തമിഴ്നാടിന് മരങ്ങൾ മുറിക്കാനുള്ള അനുമതി ബെന്നിച്ചൻ തോമസ് നൽകിയത്. ഇതിൽ നന്ദി പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചത് വാർത്തയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇദ്ദേഹത്തെ സർക്കാർ സസ് പെൻഡ് ചെയ്തിരുന്നു. പിന്നീട് പിൻവലിച്ചെങ്കിലും വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.
ജാഗ്രത വേണമായിരുന്നു
ഉത്തരവിന് പിന്നിൽ ബെന്നിച്ചൻ തോമസിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നയപരമായ തീരുമാനമായതിനാൽ നിർദ്ദേശം രേഖാമൂലം വാങ്ങുന്നതിൽ ജാഗ്രത പാലിക്കണമായിരുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |