കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ കുറ്റ‌്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ‌്റ്റർ ചെയ്ത മൂന്നു കേസുകളിൽ യു.എ.പി.എ ചുമത്തിയതു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു.
ഹർജി പിൻവലിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം അഡി. ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി. പ്രിയമോൾ അഡ്വക്കേറ്റ് ജനറൽ ഓഫീസിന് ഇന്നലെ കൈമാറി. തുടർന്ന്, ഹർജി പിൻവലിക്കാൻ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന് എ.ജി ഓഫീസ് നിർദ്ദേശം നൽകി. ഇടതു സർക്കാർ യു.എ.പി.എ ചുമത്തുന്നതിന് അനുകൂല നിലപാടു സ്വീകരിച്ചതിന് വിമർശനങ്ങൾ ഉയർന്നതിനാലാണ് ഹർജി പിൻവലിക്കുന്നത്.
ജനവാസ മേഖലകളിൽ തോക്കുൾപ്പെടെ മാരകായുധങ്ങളുമായെത്തി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ച് രൂപേഷിനെതിരെ 2013ൽ കുറ്റ‌്യാടി പൊലീസ് സ്റ്റേഷനിൽ രണ്ടു കേസും 2014ൽ വളയം പൊലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |