തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഇന്നലെ ധർണ നടത്തി.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധന പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്നത് അവസാനിപ്പിക്കുക എന്നിവയായിരുന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.
മുട്ടിൽ മരംമുറി അഴിമതിക്കേസിലെ കുറ്റവാളികളെ സംരക്ഷിക്കാതെ നീതിപൂർവമായ അന്വേഷണം നടത്തുക, ഡോളർ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ രാവിലെ 10 മുതൽ ഒരു മണിവരെ കേന്ദ്ര, സംസ്ഥാന സർക്കാരോഫീസുകൾക്ക് മുന്നിലായിരുന്നു ധർണ. സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ ജില്ലാതല ഉദ്ഘാടനം നടത്തി. മുസ്ലിംലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി തിരുവനന്തപുരത്തും രമേശ് ചെന്നിത്തല പാലക്കാട്ടും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തൃശൂരും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഇടുക്കിയിലും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് കൊല്ലത്തും കെ. മുരളീധരനും എം.കെ. മുനീറും കോഴിക്കോട്ടും സി.പി. ജോൺ പത്തനംതിട്ടയിലും ഷിബു ബേബിജോൺ ആലപ്പുഴയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള കാസർകോട്ടും ഉദ്ഘാടനം നിർവഹിച്ചു.
പിറവത്ത് അനൂപ് ജേക്കബും പാലായിൽ മാണി സി. കാപ്പനും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ജോൺ ജോൺ, എ.എൻ. രാജൻ ബാബു തുടങ്ങിയവരും പങ്കെടുത്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിര്യാണത്തെ തുടർന്ന് വയനാട് ജില്ലയിലെ ധർണ മാറ്റിവച്ചു. എം.പിമാരും എം. എൽ.എമാരും ഉൾപ്പെടെ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |