കൊച്ചി: നിയന്ത്രണാതീതമായി കുതിക്കുന്ന നാണയപ്പെരുപ്പം ചെറുക്കാനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്നലെ അടിസ്ഥാന പലിശനിരക്ക് ഒറ്റയടിക്ക് 0.75 ശതമാനം കൂട്ടിയതോടെ ലോകം വീണ്ടും മാന്ദ്യഭീതിയിൽ.
1994ന് ശേഷം പലിശനിരക്കിൽ ഇത്ര വലിയ വർദ്ധന ആദ്യമാണ്. 0.75-1.00 ശതമാനത്തിൽ നിന്ന് 1.50-1.75 ശതമാനത്തിലേക്കാണ് പലിശ ഉയർത്തിയത്. ജൂലായിലും പലിശ കൂട്ടുമെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം 0.50 ശതമാനം കൂട്ടിയിരുന്നു.
പലിശ കൂട്ടാൻ കാരണം
*ഉപഭോക്തൃ നാണയപ്പെരുപ്പക്കുതിപ്പ്.
*കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ ഉത്‌പാദനക്കുറവും വിതരണശൃംഖലയിലെ തടസ്സങ്ങളും മൂലം അവശ്യവസ്തുക്കളുടെ വിലയേറിയത്
പ്രത്യാഘാതം
*അമേരിക്കയെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളും
*ഇത് വൈകാതെ ആഗോളതലത്തിൽ പടരാനും സാദ്ധ്യത
ഇന്ത്യയ്ക്ക് വൻ തിരിച്ചടി
ഇന്ത്യയ്ക്കടക്കം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ് പലിശ കൂട്ടിയ അമേരിക്കയുടെ നടപടി. ഡോളറിനും അമേരിക്കൻ കടപ്പത്രങ്ങൾക്കും പ്രിയമേറാനും ഇന്ത്യയിൽ നിന്നടക്കം വിദേശനിക്ഷേപം കൊഴിയാനും രൂപ ദുർബലമാകാനും ഇതിടയാക്കും.2022ൽ ഇതുവരെ ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപകർ രണ്ടുലക്ഷം കോടിയോളം രൂപ പിൻവലിച്ചുകഴിഞ്ഞു.
രൂപ തളരുമ്പോൾ ക്രൂഡോയിൽ, സ്വർണം, മറ്റ് കമ്മോഡിറ്റികൾ എന്നിങ്ങനെ ഇറക്കുമതി ഉത്‌പന്നങ്ങളുടെ വില ഉയരും.
ഇന്ത്യയിലെ നാണയപ്പെരുപ്പ നിയന്ത്രണങ്ങൾക്ക് ഇത് തിരിച്ചടിയാകും.
വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ ഉയരും. പലിശനിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് വീണ്ടും നിർബന്ധിതരാകും.
ഇന്ത്യയുടെയടക്കം ജി.ഡി.പി വളർച്ച കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |