കൊല്ലം: കൊല്ലം ആറാംക്ലാസ് അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ ആരംഭിച്ച ഉത്രവധക്കേസിന്റെ അന്തിമ വാദത്തിൽ ഭർത്താവ് സൂരജിനെതിരായ തെളിവുകൾ പ്രോസിക്യൂഷൻ അക്കമിട്ട് നിരത്തി. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കി സ്വത്ത് സ്വന്തമാക്കാനാണ് പ്രതി പാമ്പിനെ കടിപ്പിച്ചതെന്നും ഇത് സർപ്പകോപമാണെന്ന് വരുത്താൻ ശ്രമിച്ചെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് കോടതിയെ ബോധിപ്പിച്ചു.
കൊല്ലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൂരജ് ഉത്രയോട് സ്നേഹം അഭിനയിച്ചത്. സൂരജിന്റേത് ആത്മാർത്ഥ സ്നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നൽകിയ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിച്ചത്.
അണലിയെക്കൊണ്ട് കടുപ്പിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. അപ്പോഴേക്കും സൂരജ് അടുത്ത പദ്ധതി തയ്യാറാക്കിയിരുന്നു. ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ കുബുദ്ധിയും പാമ്പിനെ ഉപയോഗിച്ചതും കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
സൂരജിനെ വീഡിയോകോൺഫറൻസിലൂടെയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ കെ. ഗോപീഷ് കുമാർ, സി.എസ്. സുനിൽ എന്നിവരും ഹാജരായി. അഞ്ചിന് കേസിലെ തുടർവാദം നടക്കും.
പ്രോസിക്യൂഷന്റെ വാദങ്ങൾ
കൊലപാതകമാണെന്ന് തെളിയാതിരിക്കാൻ മൂർഖൻ പാമ്പിനെ ആയുധമാക്കി
ഉത്ര കിടന്ന മുറിയിൽ പാമ്പിന് ഇഴഞ്ഞുകയറാനുള്ള വഴികളില്ല
മൂർഖന് ഇഴഞ്ഞുകയറാൻ കഴിയുന്നതിനെക്കാൾ ഉയരത്തിലാണ് മുറിയുടെ ജനൽ
മൂർഖൻ പാമ്പുകൾ സജീവമാകുന്നത് സന്ധ്യയ്ക്കാണ്, ഉത്രയെ കടിച്ചത് പുലർച്ചെ 3.30ന്
ഉത്രയുടെ ശരീരത്തിലെ സർപ്പ ദംശനത്തിന്റെ അടയാളങ്ങളുടെ വലിപ്പവും അകലവും തലയിൽ പിടിച്ച് കടിപ്പിച്ചതിന് തെളിവാണ്
സ്വാഭാവിക സർപ്പ ദംശനമല്ലെന്ന് പാമ്പ് വിദഗ്ദ്ധരുടെ മൊഴികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |