പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാ ജോർജും തമ്മിലുള്ള പോര് ഇടതുമുന്നണിവേദിയിലേക്കും പടർന്നു. ചിറ്റയത്തിനെതിരെ വീണാ ജോർജ് മുന്നണി കൺവീനർ ഇ.പി. ജയരാജന് പരാതി നൽകി. പിന്നാലെ ചിറ്റയം വീണയ്ക്കെതിരെ ഇ.പി. ജയരാജനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നൽകി.
ഇതോടെ മന്ത്രി-ഡെപ്യൂട്ടി സ്പീക്കർ ഉരസൽ പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചു. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമാകാനും കളമൊരുങ്ങി. ചിറ്റയത്തിന്റെ മണ്ഡലമായ അടൂരിലെ കൊടുമൺ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ സംഘർഷം, പ്രവർത്തകർ തമ്മിലുള്ള തെരുവുയുദ്ധത്തിലും വീടുകയറി ആക്രമണത്തിലും മറ്റും കലാശിച്ചിരുന്നു. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും രാഷ്ട്രീയപ്പോരിന്റെ തുടർച്ചയാണ് വീണ-ചിറ്റയം പോരെന്നും പറയപ്പെടുന്നു.
വീണയ്‌ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മകളുടെ കല്യാണത്തിന് വിളിച്ചില്ല എന്ന് അച്ഛൻ പരാതി പറയുന്നപോലെയാണ് ചിറ്റയത്തിന്റെ ആക്ഷേപങ്ങളെന്ന് പരിഹസിച്ചാണ് പ്രതികരിച്ചത്. ചിറ്റയത്തിന്റെ വിമർശനങ്ങൾ മുന്നണി ചർച്ച ചെയ്യണമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പ്രതികരിച്ചത്.
ചിറ്റയത്തിന്റെ ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും പിന്നിൽ ഗൂഢലക്ഷ്യമാണെന്നും അടൂർ ഗവ. ആശുപത്രിയിലെ ലൈംഗിക പീഡനക്കേസിൽ ശക്തമായ നടപടിയെടുത്തതിൽ ചിലർക്ക് തന്നോട് വിരോധമുണ്ടെന്നും വീണയുടെ പരാതിയിൽ പറയുന്നതായാണ് സൂചന.
സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയുടെ നടത്തിപ്പ് എം.എൽ.എമാരുമായി മന്ത്രി ആലോചിച്ചില്ലെന്നും ഏകോപനച്ചുമതലയുളള മന്ത്രി വൻപരാജയമാണെന്നും ചിറ്റയം തുറന്നടിച്ചിരുന്നു. മന്ത്രിയെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും തിരിച്ചു വിളിക്കില്ലെന്നും തന്റെ മണ്ഡലത്തിലെ ആരോഗ്യ വകുപ്പിന്റെ പരിപാടികൾ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതേപ്പറ്റി പ്രതികരിക്കാതെയാണ് വീണാ ജോർജ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |