തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കാൻ കാരണം ഇസ്ലാമിക ഭീകരവാദമാണെന്ന് സംശയിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ഒരു മതത്തോടും ബി.ജെ.പിക്ക് അയിത്തമോ വിദ്വേഷമോ ഇല്ല. എന്നാൽ ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ ബി.ജെ.പി ജില്ലാപഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഇസ്ലാമിക ഭീകരവാദത്തിന്റെ കൂടപ്പിറപ്പായാണ് ലഹരികടത്തിനെ കാണുന്നത്. ഭീകരവാദവും ലഹരി കടത്തും കൈകോർക്കുന്ന ആശങ്കയാണ് ക്രൈസ്തവ പുരോഹിതരും സഭയും മുന്നോട്ടുവച്ചത്. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് പാലാ ബിഷപ്പ് പ്രയോഗിച്ചത് അതുകൊണ്ടാണ്. ജിഹാദ് എന്നാൽ ആയുധം എടുത്തുള്ള പോരാട്ടം മാത്രമല്ല, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തി കിട്ടുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കൽ കൂടിയാണ്. അതേസമയം ഇസ്ലാമിക തീവ്രവാദത്തിനും ഭീകരവാദത്തിനും എങ്ങനെ കുടപിടിക്കാം എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എങ്ങനെ ജനങ്ങളിൽ നിന്ന് അകറ്റാം എന്ന പരീക്ഷണത്തിലാണ് ഒരുവിഭാഗം മാദ്ധ്യമ പ്രവർത്തകർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണ് എന്ന ധാരണ ജനങ്ങളിലുണ്ടാക്കുന്ന തരത്തിലാണ് വാർത്തകൾ നൽകുന്നത്. ഇത്തരം പ്രചാരണം നടത്തുന്ന മാദ്ധ്യമ പ്രവർത്തകരോട് പൊട്ടക്കിണറ്റിലെ തവളകളോടുള്ള സഹതാപമാണെന്നും വി.മുരളീധരൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് കെ.രാമൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.സുധീർ, വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, പോങ്ങുംമൂട് വിക്രമൻ, ഒ.ബി.സി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, അഡ്വ.വി.ജി.ഗിരി കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |